
ടെഹ്‌റാൻ: ഇസ്രായേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരം അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിൽ നടന്നേക്കുമെന്ന് റിപ്പോർട്ടുകൾ.
ഫെബ്രുവരി 28-ന് ടെഹ്‌റാനിലെ വസതിക്കുനേരെയുണ്ടായ മിസൈൽ ആക്രമണത്തിലാണ് ഖമനയിയും അദ്ദേഹത്തിന്റെ മകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മൻസൂറ ഖോജസ്‌തേ കഴിഞ്ഞ ദിവസമാണ് മരിച്ചത്.
ഖമനയിക്കൊപ്പം ഇറാന്റെ പ്രധാന സൈനിക, രഹസ്യാന്വേഷണ മേധാവികളെയും വധിച്ചതായി ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 35 വർഷമായി ഇറാന്റെ അമരത്തുള്ള ഖമനയിയുടെ വിയോഗത്തിൽ രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഷിയാ വിഭാഗത്തിന്റെ വിശുദ്ധ കേന്ദ്രമായ മഷാദിലെ ഇമാം റെസ പള്ളിയിൽ സംസ്‌കാരം നടത്താനാണ് സാധ്യതയെങ്കിലും ഇതിന്റെ ഔദ്യോഗിക തീയതി പുറത്തുവിട്ടിട്ടില്ല.





