
തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ വർധനവ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം 2307.84 അടിയാണ് നിലവിലെ ജലനിരപ്പ്.
നിലവിലെ സംഭരണശേഷിയുടെ 15.22 ശതമാനം വരുമിത്. തിങ്കളാഴ്ച 2306.60 അടിയായിരുന്നു ജലനിരപ്പ്. 2403 അടിയാണ് ഇടുക്കിയുടെ പരമാവധി സംഭരണശേഷി. കാലവർഷം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും കെ.എസ്.ഇ.ബിയുടെ കീഴിലുള്ള അണക്കെട്ടുകളിൽ 16 ശതമാനം മാത്രമാണ് ജലം ലഭിച്ചത്.
നേരത്തെ, ഈ മാസം ആദ്യം ജലനിരപ്പ് 20 ശതമാനത്തിൽ താഴെ എത്തിയിരുന്നു. പിന്നീട് മഴ ഇടവിട്ട് എത്തിയെങ്കിലും ജലനിരപ്പിൽ കാര്യമായി ഉയർന്നില്ല. 2019 ജൂണിലാണ് മുമ്പ് ജലനിരപ്പ് താഴ്ന്നത്. പ്രളയത്തിന് ശേഷം ജലനിരപ്പ് കുറച്ചു നിർത്തിയതാണ് ഇതിന് കാരണം.





