
അഗർത്തല: ത്രിപുരയിൽ രഥയാത്രക്കിടെ ഷോക്കേറ്റ് രണ്ട് കുട്ടികളുൾപ്പടെ ആറ് പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. രഥം ഇലക്ട്രിക് കമ്പിയിൽ തട്ടിയാണ് അപകടമുണ്ടായത്. ഇരുമ്പ് കൊണ്ട് നിർമിച്ച രഥത്തിൽ നിന്നാണ് ആളുകൾക്ക് ഷോക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എങ്ങനെയാണ് രഥം ഇലക്ട്രിക് കമ്പിയിൽ തട്ടിയതെന്നത് സംബന്ധിച്ച് പരിശോധനയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
രഥയാത്രക്കിടെ ആളുകൾ മരിച്ചത് കടുത്ത ദുഃഖമുണ്ടാക്കുന്ന സംഭവമാണെന്ന് മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയാണ്. പരിക്കേറ്റവർ ഉടൻ ആശുപത്രി വിടണമെന്ന് ആഗ്രഹിക്കുകയാണ്. മോശം സമയത്ത് സർക്കാർ പരിക്കേറ്റവർക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





