
കോഴിക്കോട്: വ്യാജവിവരങ്ങൾ നൽകി കുടുംബശ്രീ മുഖേന വേറെ അയൽക്കൂട്ടവും വായ്പത്തട്ടിപ്പ് നടത്തി. കഴിഞ്ഞദിവസം തട്ടിപ്പ് കണ്ടെത്തിയ എലത്തൂർ വാർഡിലെ മറ്റൊരു അയൽക്കൂട്ടമായ ‘പൂഞ്ചോല’യാണ് പണം കൈക്കലാക്കിയത്. 11 ലക്ഷം രൂപയാണ് ന്യൂനപക്ഷമെന്നപേരിൽ സ്വന്തമാക്കിയത്.
പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അയൽക്കൂട്ടത്തെ പിരിച്ചുവിടാനും പോലീസിൽ പരാതിനൽകാനും ആലോചിക്കുന്നുണ്ട്. വ്യാജവിവരങ്ങൾ ചേർത്ത് രേഖകൾ സമർപ്പിച്ചതിനുപിന്നിൽ കൂടുതൽ ഇടപെടലുണ്ടോയെന്ന സംശയവുമുണ്ട്. എലത്തൂർ വാർഡിലെ നന്മ അയൽക്കൂട്ടമാണ് ന്യൂനപക്ഷമെന്ന രീതിയിൽ 14.6 ലക്ഷം രൂപ തട്ടിപ്പുനടത്തിയത്.
വാർഡ് കൗൺസിലർ മനോഹരൻ മാങ്ങാറിയിൽ മേയർക്ക് പരാതികൊടുത്തതോടെയാണ് സംഭവം പുറത്തുവന്നത്. രണ്ടുകോടി രൂപ ന്യൂനപക്ഷമെന്നരീതിയിൽ വായ്പയെടുത്തെന്നായിരുന്നു പരാതി. തട്ടിപ്പു കണ്ടെത്തിയതിനെ തുടർന്ന് രണ്ട് അയൽക്കൂട്ടങ്ങളെയും മേയർ വിളിച്ചുവരുത്തി.
തട്ടിപ്പു നടത്തിയതായി അയൽക്കൂട്ടങ്ങൾ സമ്മതിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. 2022 ഡിസംബറിലാണ് ഇവർക്ക് വായ്പ അനുവദിച്ചത്. അയൽക്കൂട്ടം അംഗങ്ങൾ ന്യൂനപക്ഷമാണെന്ന വിവരം ചേർത്താണ് അപേക്ഷനൽകുന്നത്. വേറെ ആളുകളുടെ പേരെഴുതിച്ചേർത്തെന്നാണ് കരുതുന്നത്.





