കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി കോളേജിന് മുൻപിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം; മുപ്പതോളം പേർക്കെതിരെ കേസെടുത്തു

കോഴിക്കോട്: വെള്ളിമാടുകുന്ന് ജെ.ഡി.ടി കോളേജിന് മുൻപിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. മുപ്പതോളം പേർക്കെതിരെ കേസെടുത്തു. കഴിഞ്ഞ അവധിക്കാലത്ത് നിലച്ച കൂട്ടത്തല്ലാണ് തിങ്കളാഴ്ച പുനരാരംഭിച്ചതെന്നാണ് പറയുന്നത്. വിദ്യാർഥികൾ ചേരിതിരിഞ്ഞ് കോളേജ് പരിസരത്ത് നിന്നാണ് അടി തുടങ്ങിയത്.
ഒടുവിൽ കൂട്ടംകൂടി വിദ്യാർഥികളെ പരസ്പരം മർദിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. കൂട്ടമായി ദേശീയപാതയിൽ വിദ്യാർത്ഥികൾ പരന്നോടിയതോടെ ചെറിയ കുട്ടികൾ ഉൾപ്പെടെ തിക്കിലും തിരക്കിലുംപെട്ടു ഉഴറി. കുട്ടികൾക്ക് വീണ് പരിക്കേൽക്കുകയും ചെയ്തു.
റോഡിലൂടെ ചേരി തിരിഞ്ഞ് രണ്ട് കൂട്ടമായി ഓടിയ വിദ്യാർഥികൾ കൂട്ടംകൂടി നിൽക്കുകയായിരുന്നു. തുടർന്ന് ചേവായൂർ സ്റ്റേഷനിലെ എസ് ഐമാരായ നിമിൻ, നിഥിൻ എന്നിവരുടെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തിയേതോടെ വിദ്യാർഥികൾ ചിതറിയോടി. വീടുകളിലേക്കും ഇടവഴികളിലേക്കും കെട്ടിടങ്ങൾക്കും ഓടിയവരെ പൊലീസ് പിന്തുടർന്ന് പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ ചേവായൂർ പൊലീസ് കേസെടുത്തു. ജെ ഡി ടി കോളേജിൽ ചില വിദ്യാർഥികൾ ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും ഇവർക്കു പുറത്തുനിന്നുള്ള ലഹരിസംഘങ്ങളുടെ പിന്തുണ ലഭിക്കുന്നതായി വിവരമുണ്ടെന്നും പൊലീസ് പറഞ്ഞു. അക്രമം നടത്തുന്ന വിദ്യാർഥികൾക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.





