
കോഴിക്കോട് : പുതിയാപ്പ, വെള്ളയിൽ ഹാർബറിൽനിന്ന് മീൻപിടിത്തത്തിനുപോയി തിരിച്ചുവരുകയായിരുന്ന രണ്ട് തോണികൾ കടൽക്ഷോഭത്തിൽ തകർന്നു. പുതിയാപ്പയിൽനിന്നുപോയ പുതിയങ്ങാടി സ്വദേശിയുടെ സെയിൻ എന്ന വലിയ തോണിയും ഒപ്പമുണ്ടായിരുന്ന കാരിയർ തോണിയുമാണ് അപകടത്തിൽപ്പെട്ടത്.
വലിയ തോണിയിലെ രണ്ട് മത്സ്യത്തൊഴിലാളികൾക്കും കാരിയർ തോണിയിലെ മൂന്നുപേർക്കും പരിക്കേറ്റു. കോയറോഡ് തൈക്കൂട്ടംപറമ്പിൽ റഫീഖ്, പുതിയാപ്പ ചെറിയകുഴി താഴത്ത് ശ്യാംജിത്ത്, പുതിയങ്ങാടി പള്ളിക്കണ്ടി സ്വദേശി സബ്ജഹാൻ, ഒഡിഷ സ്വദേശി സോമനാഥ് ബഹ്റ, സന്തോഷ് ബഹ്റ എന്നിവർക്കാണ് പരിക്കേറ്റത്. മൂന്ന് മത്സ്യത്തൊഴിലാളികളെ ഒപ്പമുണ്ടായിരുന്ന തോണിയിലുള്ളവർ രക്ഷിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു. കരിയർ തോണിയുടെ പിൻഭാഗം പൂർണമായും തകർന്നു.
ശനിയാഴ്ച പുലർച്ചെയാണ് സംഘം കടലിലേക്കുപോയത്. രാവിലെ ഒമ്പതുമണിയോടെയാണ് കടൽക്ഷോഭമുണ്ടായത്. വെള്ളയിൽ ഹാർബറിൽനിന്ന് ശനിയാഴ്ച പുലർച്ചെപോയ തോണിയും കടൽക്ഷോഭത്തിൽപ്പെട്ട് മറിഞ്ഞു. തോണിയിലുണ്ടായിരുന്ന മുജീബ് എന്നയാളെ രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെമുതൽ കടൽ പ്രക്ഷുബ്‌ധമായിരുന്നെന്നും മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദേശം നൽകിയിരുന്നെന്നും എലത്തൂർ കോസ്റ്റൽ പോലീസ് അറിയിച്ചു.





