
ചാത്തമംഗലം : വെള്ളന്നൂർ ഇഷ്ടികബസാറിൽ കുറുക്കന്റെ ആക്രമണത്തിൽ 15 പേർക്ക് കടിയേറ്റു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ചെട്ടിക്കടവ്, പെരുവഴിക്കടവ്, ഇഷ്ടികബസാർ ഭാഗങ്ങളിലുള്ളവർക്കാണ് കുറുക്കന്റെ കടിയേറ്റത്.
വീട്ടിൽ നിൽക്കുകയായിരുന്ന റിട്ട. അധ്യാപിക തോക്കമണ്ണിൽ ജയലക്ഷ്മിയെയാണ് കുറുക്കൻ ആദ്യം കടിച്ചത്. ഇവരുടെ കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ശേഷം തൊട്ടപ്പുറത്ത് ജോലിചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെയും ആക്രമിച്ചു. കുന്നത്ത് ഗൗരി, സത്യ, വെള്ളന്നൂർ ഗോപിനാഥൻ, കൂഴക്കോട് രാജമോഹനൻ, ഷീല, ശോഭന, രാധാകൃഷ്ണൻ, മണി, പെരുവഴിക്കടവിലെ മാങ്കുനി രാജൻ എന്നിവർക്കും കടിയേറ്റു.
കുറുക്കനെ ഓടിക്കാൻ ശ്രമിച്ച കുന്നത്ത് ഗോപിദാസിനെയും കടിച്ച് പരിക്കേൽപ്പിച്ചു. ചെട്ടിക്കടവ് ഭാഗത്തുനിന്നാണ് കുറുക്കൻ എത്തിയതെന്ന് സംശയിക്കുന്നു. കടിയേറ്റവരെല്ലാം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
വൈകീട്ടോടെ കുറുക്കനെ ഇഷ്ടികബസാർ ഭാഗത്ത് ചത്തനിലയിൽ കണ്ടെത്തി. വിവരം വനംവകുപ്പ് കൂമ്പാറ ഡിവിഷനിലും കുന്ദമംഗലം പോലീസിലും അറിയിച്ചു.





