
കരിപ്പൂർ: കരിപ്പൂരിൽ യുവതിയെ ക്യാരിയർ ആയി ഉപയോഗിച്ച് കടത്തിയ സ്വർണം കവർച്ച ചെയ്യാൻ ശ്രമിച്ച കേസിൽ സംഘത്തലവൻ പിടിയിൽ. കോഴിക്കോട് ബേപ്പൂർ അരക്കിണർ സ്വദേശി ഷഹീർ ആണ് ബാംഗ്ലൂരിലെ ഒളിത്താവളത്തിൽ നിന്നും കരിപ്പൂർ പൊലീസിന്റെ പിടിയിലായത്.
ദുബായിൽ നിന്ന് സ്വർണ്ണമായി എത്തിയ സുല്ത്താന് ബത്തേരി സ്വദേശിനി ഡീന (30), സ്വര്ണ്ണം തട്ടിയെടുക്കാന് വിമാനത്താവളത്തിൽ എത്തിയ കോഴികോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ് (24), കോഴികോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ് (36) എന്നിവരെയായായിരുന്നു കഴിഞ്ഞ ഡിസംബർ മാസം പോലീസ് അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശി സുബൈര് എന്നയാള്ക്ക് വേണ്ടി നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വര്ണ്ണം തട്ടിയെടുക്കാനാണ് മറ്റ് നാല് പേർ ഡീനയുടെ അറിവോടെ എത്തുകയും പിന്നീട് വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറുകയുമായിരുന്നു.
മുമ്പും സ്വര്ണ്ണം കടത്തിയിട്ടുള്ള ഡീന ഇത്തവണ സ്വര്ണ്ണം തട്ടുന്ന സംഘവുമായി ഒത്ത് ചേര്ന്ന് കടത്ത് സ്വര്ണ്ണം തട്ടിയെടുത്ത് വീതം വെക്കാനായിരുന്നു പദ്ധതിയിട്ടത്. ഒരേ സമയം കസ്റ്റംസിനെ വെട്ടിച്ചും സ്വര്ണ്ണം സ്വീകരിക്കാന് എയര്പോര്ട്ടിലെത്തിയ സംഘത്തെ കബളിപ്പിച്ചും കവര്ച്ചാ സംഘത്തോടൊപ്പം കാറില് കയറി അതിവേഗം എയര്പോര്ട്ടിന് പുറത്തേക്ക് ഡീന പോകുകയായിരുന്നു. എന്നാൽ ഇത് മണത്തറിഞ്ഞ കേരള പോലീസ് വാഹനത്തെ വട്ടമിട്ട് പിടിച്ചു.
കസ്റ്റഡിയിലെടുത്ത ഡീനയേയും സംഘത്തേയും ഏറെ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ലഗേജില് ഒളിപ്പിച്ച സ്വര്ണ്ണം പോലീസിന് കണ്ടെടുക്കാനായത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ്ചെയ്തിരുന്നു. ഡീന അടക്കം മൂന്ന് പേരെ മാത്രമേ പോലീസിന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നുള്ളു.
സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട ഷഹീർ പിന്നീട് ഒളിവിൽ പോവുകയായിരുന്നു.ഇയാളെ ചോദ്യം ചെയ്തതിൽ സംഘത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെ കുറിച്ചും വ്യത്യസ്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന്ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എസിപി വിജയ് ഭാരത് റെഡ്ഡി,കരിപ്പൂർ ഇൻസ്പക്ടർ ഷിബു, കൊണ്ടോട്ടി എസ്.ഐ നൗഫൽ എന്നിവരുടെ നേതൃത്വത്തിലുള്ള കൊണ്ടോട്ടി DANSAF ടീമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്





