
കോഴിക്കോട്: രാത്രികാലങ്ങളിൽ കടകളിൽ മോഷണം പതിവാക്കിയ യുവാവിനെ സിറ്റി ക്രൈം സ്ക്വാഡും കസബ പോലീസും ചേർന്ന് പിടികൂടി. പാലക്കാട് സ്വദേശിയായ അബ്ബാസ് (40) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കസബ പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് കടകളിൽ മോഷണം നടത്തിയത് ഇയാളാണെ പോലീസ് അറിയിച്ചു. മോഷണത്തിനു ശേഷം പ്രതി കണ്ണൂരിലേക്ക് രക്ഷപ്പെടുകയായിരുന്നു
ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ ഇ ബൈജുവിന്റെ നിർദ്ദേശപ്രകാരം റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അബ്ബാസിനെ പിടികൂടിയത്. സിറ്റി ക്രൈം സ്ക്വാഡ് കഴിഞ്ഞ മൂന്ന് രാത്രികളിൽ തുടർച്ചയായി നടത്തിയ പരിശോധനയിലാണ് കേസിന് തുമ്പുണ്ടായത്.
സമാനമായ കേസുകളിൽ ഉൾപ്പെട്ട് ജാമ്യത്തിലിറങ്ങിയവരെക്കുറിച്ച് അന്വേഷണം നടത്തിവരവേ ചെമ്മങ്ങാട് പന്നിയങ്കര, നടക്കാവ് പോലീസ് സ്റ്റേഷനുകളിലെ കേസിലുൾപ്പെട്ട അബ്ബാസിനെ സിറ്റി ക്രൈം സ്ക്വാഡ് രഹസ്യമായി നിരീക്ഷിക്കുകയായിരുന്നു.
തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്. കസബ ഇൻസ്പെക്ടർ എൻ പ്രജീഷ്, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം ഷാലു, എ പ്രശാന്ത് കുമാർ, സി കെ സുജിത്ത്, ഷാഫി പറമ്പത്ത്, കസബ സബ്ബ് ഇൻസ്പെക്ടർ ജാഹൻ ദത്ത്, സീനിയർ സിപിഒ സുധർമ്മൻ, വിഷ് പ്രഭ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.





