
തിരുവനന്തപുരം: സംസ്ഥാനത്ത് 600 കോടി രൂപ നിക്ഷേപത്തിൽ മൂന്ന് സയൻസ് പാർക്കുകൾ വരുന്നു. രണ്ട് ബ്ലോക്കുകളായി നിർമിക്കുന്ന ഓരോ സയൻസ് പാർക്കിനും 200 കോടി രൂപയുടെ നിക്ഷേപവും 10 ലക്ഷം ചതുരശ്ര അടി വിസ്തീർണവും ഉണ്ടായിരിക്കും. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് സമീപമാണ് സയൻസ് പാർക്കുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. കേരള, കുസാറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് കീഴിലായിരിക്കും സയൻസ് പാർക്കുകൾ സ്ഥാപിക്കുക.
കിഫ്ബി ഫണ്ട് വകയിരുത്തി സ്ഥാപിക്കുന്ന പാർക്കുകൾക്കായി കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനെയാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി തീരുമാനിച്ചിരിക്കുന്നത്. സയൻസ് പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു റിസോഴ്സ് ടീമിനെ നിയമിക്കും. ഭൂമി ഏറ്റെടുക്കുന്നതിന് കെ.എസ്.ഐ.ടി.എല്ലിനെ ചുമതലപ്പെടുത്തി. 2022–23 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് സംസ്ഥാനത്ത് 4 സയൻസ് പാർക്കുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.





