
കോഴിക്കോട് : അനധികൃത മത്സ്യബന്ധന രീതികളായ പെലാജിക് (ഡബിൾനെറ്റ്), രാത്രികാല ട്രോളിങ്, ചെറുമത്സ്യങ്ങളെ പിടിക്കൽ എന്നിവ നടത്തുന്ന ബോട്ടുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി. അനധികൃത മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വ്യാപക പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ.
രാത്രികാല തീരക്കടൽ മത്സ്യബന്ധനം (ട്രോളിങ്) തടയുന്നതിന് ആവശ്യമായ പരിശോധന നടത്തുന്നതിനു നടപടി സ്വീകരിക്കും. നിയമം നടപ്പാക്കാനെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രതികൂല നിലപാട് സ്വീകരിക്കുന്നത് ന്യായീകരിക്കാൻ കഴിയില്ല. അന്യസംസ്ഥാനത്ത് നിന്നുള്ള അനധികൃത മത്സ്യബന്ധന ബോട്ടുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര സർക്കാരിനും കത്ത് നൽകും.
നിയമവിധേയമല്ലാത്ത മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ കലക്ടർ നിർദേശം നൽകി. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി.കെ.രഞ്ജിനി, ബോട്ടുടമകളുടെയും മത്സ്യത്തൊഴിലാളികളുടെയും സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.





