
പ്രഥമ അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പ് ഈ മാസം 14 മുതൽ ആരംഭിക്കുകയാണ്. 2021 ജനുവരിയിൽ തീരുമാനിച്ചിരുന്ന ലോകകപ്പ് കൊവിഡ് ബാധ പരിഗണിച്ചാണ് 2023ലേക്ക് മാറ്റിയത്. ആകെ 16 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെൻ്റ് ഈ മാസം 29ന് അവസാനിക്കും.
ഓപ്പണർ ഷഫാലി വർമയുടെ നേതൃത്വത്തിൽ ശക്തമായ ടീമിനെയാണ് ഇന്ത്യ അണിനിരത്തിയിരിക്കുന്നത്. ഷഫാലിക്കൊപ്പം ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമായ വിക്കറ്റ് കീപ്പർ റിച്ച ഘോഷും ടീമിലുണ്ട്. മലയാളി താരം നാജില സിഎംസി റിസർവ് നിരയിൽ ഉൾപ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന പരമ്പരയിൽ നാജില ഗംഭീര പ്രകടനം കാഴ്ചവച്ചെങ്കിലും പ്രധാന ടീമിൽ ഇല്ലാത്തതിനാൽ കളിക്കാൻ അവസരം ലഭിച്ചേക്കില്ല.
4 ടീമുകൾ വീതമുള്ള ഗ്രൂപ്പുകളായാണ് മത്സരം. ഓരോ ഗ്രൂപ്പിലെയും ആദ്യ സ്ഥാനത്തെത്തുന്ന മൂന്ന് ടീമുകൾ സൂപ്പർ സിക്സിലെത്തും. 6 ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് സൂപ്പർ സിക്സിൽ ഉള്ളത്. രണ്ട് ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവർ സെമിഫൈനലിലെത്തും. ഗ്രൂപ്പ് എയിൽ ഓസ്ട്രേലിയ, ബംഗ്ലാദേശ്, ശ്രീലങ്ക, അമേരിക്ക ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട്, പാകിസ്താൻ, റുവാണ്ട, സിംബാബ്‌വെ ടീമുകൾ കളിക്കും. ഇൻഡോനേഷ്യ, അയർലൻഡ്, ന്യൂസീലൻഡ്, വെസ്റ്റ് ഇൻഡീസ് ടീമുകൾ സി ഗ്രൂപ്പിൽ ഏറ്റുമുട്ടുമ്പോൾ ഇന്ത്യ, സ്കോട്ട്ലൻഡ് ദക്ഷിണാഫ്രിക്ക, യുഎഇ ടീമുകൾ ഗ്രൂപ്പ് ഡിയിലാണ്.
ജനുവരി 14ന് ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. 16ന് യുഎഇയെയും 18ന് സ്കോട്ട്ലൻഡിനെയും ഇന്ത്യ നേരിടും.
ഇന്ത്യ ടീം: ഷഫാലി വർമ, ശ്വേത സെഹ്‌രാവത്, റിച്ച ഘോഷ്, ജി ട്രിഷ, സൗമ്യ തിവാരി, സോണിയ മെഹ്ദിയ, ഹർലി ഗല, ഋഷിത ബാസു, സോനം യാദവ്, മന്നത് കശ്യപ്, അർച്ചന ദേവി, പർശവി ചോപ്ര, ടൈറ്റസ് സാധു, ഫലക് നാസ്, ശബ്‌നം എംഡി
റിസർവ് താരങ്ങൾ:ശിഖ, നാജില സിഎംസി,യശശ്രീ





