
ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞ ഇക്വഡോർ നെതര്‍ലൻഡ്സ് മത്സരം സമനിലയിൽ അവസാനിച്ചു. ഇക്വഡോര്‍ ആക്രമണങ്ങളാൽ സമ്പന്നമായ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് സമനിലയിൽ രക്ഷപ്പെടുകയായിരുന്നു. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. ഇതോടെ രണ്ടു കളികളിൽ രണ്ടു ടീമുകൾക്കും നാലു പോയിന്റ് വീതമായി. ഗ്രൂപ്പിൽ അത്രയും കളി പൂർത്തിയാക്കിയ സെനഗൽ ഒരു ജയവുമായി മൂന്നു പോയിന്റ് നേടിയിട്ടുണ്ട്. രണ്ടു കളികളും തോറ്റ ഖത്തറിന് പോയിന്റൊന്നുമില്ല.
ആറാം മിനിറ്റില്‍ കോഡി ഗാക്‌പോയുടെ കിടിലന്‍ ഗോളിലാണ് നെതർലൻഡ്സ് ലീഡെടുത്തത്. 49-ാം മിനിറ്റില്‍ തന്നെ ഇക്വഡോറിന്റെ മറുപടി ഗോള്‍. ഡച്ച് ടീമിന്റെ ഒരു പ്രതിരോധപ്പിഴവില്‍ നിന്ന് പന്ത് റാഞ്ചി മുന്നേറിയ എസ്റ്റുപ്പിയന്റെ ഷോട്ട് കീപ്പര്‍ നൊപ്പേര്‍ട്ട് തട്ടിയകറ്റിയെങ്കിലും റീബൗണ്ട് വന്ന പന്ത് പിന്നാലെയെത്തിയ എന്നെര്‍ വലന്‍സിയ ടാപ് ചെയ്ത് വലയിലാക്കുകയായിരുന്നു.
58ാം മിനിറ്റിൽ എസ്തുപിനാൻ അടിച്ച ഷോട്ട് ഡച്ച് താരത്തിന്റെ ശരീരത്തിലും റീബൗണ്ടായെത്തിയ പന്ത് വലൻസിയ തിരിച്ചു വിട്ടപ്പോൾ പോസ്റ്റിലും തട്ടി മടങ്ങി. 51 ശതമാനം പന്തടക്കത്തോടെ ഇക്വഡോർ മികച്ച പോരാട്ടം തന്നെയാണ് ആദ്യ പകുതിയിലും നടത്തിയത്. പക്ഷേ ഗോളടിക്കാനയില്ലെന്ന് മാത്രം. 32ാം മിനിറ്റിൽ ഇക്വഡോർ നായകൻ തൊടുത്തുവിട്ട നിലംപറ്റിയ ഷോട്ട് അതിശയകരമായാണ് നെതർലാൻഡ്സ് ഗോളി തട്ടിയകറ്റിയത്. ആദ്യ പകുതിയുടെ അധികസമയത്തിൽ ഇക്വഡോറിന് ലഭിച്ച ഫ്രീകിക്ക് ഫലപ്രദമാക്കാൻ കഴിഞ്ഞില്ലെങ്കിലും കോർണർ നേടാനായി. കോർണർ ഗോൾ വലയിലെത്തിക്കാനും ടീമിനായി. പെർവിസ് എസ്തൂപിനാനായിരുന്നു ഷോട്ട് ലക്ഷ്യത്തിലെത്തിച്ചത്. പക്ഷേ വാർ റിവ്യൂവിലൂടെ ഗോൾ നിഷേധിക്കപ്പെട്ടു.





