
ന്യൂഡൽഹി : ഇന്ത്യയുടെ 50-ാം ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും.
ഇതുവരെയുള്ള 22 വർഷത്തെ നീതിന്യായ ജീവിതത്തിൽ നിരവധി സുപ്രധാന വിധി പ്രസ്താവങ്ങൾ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പുറപ്പെടുവിച്ചു. 2018 സെപ്തംബറിൽ ഉഭയസമ്മതത്തോടെയുള്ള സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലാതാക്കിക്കൊണ്ടുള്ള വിധിന്യായം ഇതിൽ പ്രധാനപ്പെട്ടതാണ്.
1976ലെ എഡിഎം ജബൽപുർ കേസിലെ വിധിയിൽ പിതാവ് ജസ്റ്റിസ് വൈ.വി.ചന്ദ്രചൂഡ് ഉൾപ്പെട്ട ബെഞ്ചിന്റെ സ്വകാര്യത മൗലികാവകാശമല്ലെന്ന വിധിയാണ് ജസ്റ്റിസ് ചന്ദ്രചൂഡ് തിരുത്തിയത്. ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 377-ാം വകുപ്പ് ഇതോടെ കാലഹരണപ്പെട്ടു.
ആധാറിന്റെ സാധുത സുപ്രിംകോടതി അംഗികരിച്ചപ്പോൾ ബെഞ്ചിലെ ഏക വിയോജനസ്വരം ജസ്റ്റിസ് ചന്ദ്രചൂഡിന്റേതായിരുന്നു. വിവാഹേതര ലൈംഗികത ക്രിമിനൽ കുറ്റമല്ലാതാക്കിയ ജസ്റ്റിസ് ചന്ദ്ര ചൂഡിന്റെ വിധിയും എറെ സാമൂഹിക ചലനങ്ങൾക്ക് കാരണമായി. ഇന്ത്യയുടെ 50 ആം ചീഫ് ജസ്റ്റിസ് ആയി ചുമതലയെൽക്കുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ നിയമമന്ത്രി കിരൺ റിജ്ജു അഭിനന്ദിച്ചു.
നേരത്തെ ജസ്റ്റിസ് ചന്ദ്രചൂഡ് 1998 മുതൽ 2000 വരെ ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2000 മാർച്ച് 29 ന് ബോംബെ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയയിരുന്നു. 2013 ഒക്ടോബർ 31ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് 2016 മേയ് 13ന് സുപ്രീംകോടതി ജഡ്ജിയുമായി.





