
എറണാകുളം : കോതമംഗലത്ത് ‘പറക്കും തളിക’ മോഡൽ കല്യാണ ഓട്ടം നടത്തിയ കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഡ്രൈവറുടെ വിശദീകരണം തൃപ്തികരമല്ലെന്നും അതിനിലാണ് നടപടി സ്വീകരിച്ചതും ജോയിന്റ് ആർടിഒ അറിയിച്ചു.
കോതമംഗലം ഡിപ്പോയിലെ കെഎസ്ആർടിസി ബസാണ് നെല്ലിക്കുഴിയിൽ നിന്ന് അടിമാലി ഇരുമ്പുപാലത്തേക്കാണ് കല്യാണം ഓട്ടം വിളിച്ചത്. കല്യാണച്ചെറുക്കനൊപ്പം ബസിനെയും ഒരുക്കിയിറക്കിയത് സകലരും ഞെട്ടിയത്. സിനിമയിലേതുപോലെ കെഎസ്ആർടിസി ബസിന് ചുറ്റും മരച്ചില്ലകൾ പുറത്തേക്ക് തള്ളി നൽക്കും വിധം ബസിൽ കെട്ടിവച്ചിരുന്നു.
ബസിന് മുന്നിൽ സിനിമയിലേതിന് സമാനമായി ‘താമരാക്ഷൻ പിളള’ എന്ന് എഴുതിയിട്ടുമുണ്ടായിരുന്നു. കെഎസ്ആർടിസി എന്ന് എഴുതിയിരുന്ന ഇടത്താണ് ‘താമരാക്ഷൻ പിളള’ എന്ന് ബോർഡുമെഴുതിയത്. ലോകകപ്പ് ഫുട്ബോൾ ആരാധകരായ വരന്റെ സുഹൃത്തുക്കൾ ബ്രസീൽ, അർജന്റീന പതാകകളും ബസിന്റെ മുന്നിൽകെട്ടിയിരുന്നു.
ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ചില പൊതുപ്രവർത്തകരാണ് കോതമംഗലം പൊലീസിനെ വിവരം അറിയിച്ചത്. കല്യാണവണ്ടി ഇരുമ്പ് പാലത്തെത്തും മുമ്പേ തന്നെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ രംഗത്തെത്തി. അടിമാലിയിൽ വെച്ചുതന്നെ സകല ഒരുക്കങ്ങളും അഴിച്ച് കളഞ്ഞാണ് ബസ് കോതമംഗലത്തെത്തിയത്.
ഡ്രൈവറുടെ ലൈസൻസ് മരവിപ്പിക്കാൻ ജോയിന്റെ ആർടിഒ നിർദേശം നൽകി. പരിശോധനയ്ക്ക് ശേഷം ബസ് ഇനി റോഡിലിറക്കിയാൽ മതിയെന്ന് കെഎസ്ആർടിസി ഇന്നലെ നിർദേശം നല്കിയിരുന്നു. രണ്ട് ദിവസം മുമ്പാണ് രമേശ് എന്നയാളെത്തി കല്യാണ ഓട്ടം ബുക്ക് ചെയ്തതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.





