
കോഴിക്കോട് : നീണ്ടകാലത്തെ കാത്തിരിപ്പിനും പരാതികൾക്കുമൊടുവിൽ വെള്ളയിൽ റെയിൽവേസ്റ്റേഷനിൽ തീവണ്ടികൾ നിർത്താൻ തുടങ്ങി. എട്ടുതീവണ്ടികൾ നിർത്തിയിരുന്ന സ്റ്റേഷനിൽ നാലുവണ്ടികൾക്കാണ് ഇപ്പോൾ സ്‌റ്റോപ്പ് അനുവദിച്ചത്. ഹാൾട്ട് ഏജന്റില്ലാതായതോടെയാണ് 2020 മാർച്ച് 23 മുതൽ ഇവിടെ തീവണ്ടികൾ നിർത്താതായത്.
വെള്ളയിൽ റെയിൽവേ സ്റ്റേഷൻ സംരക്ഷണസമിതിയും ചോയുണ്ണി മാസ്റ്റർ റോഡ് റെസിഡന്റ്‌സ് അസോസിയേഷനും ഇവിടെ സ്‌റ്റോപ്പ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർക്ക് പരാതി നൽകിയിരുന്നു. കാടുപിടിച്ചുകിടന്ന സ്റ്റേഷൻപരിസരം വൃത്തിയാക്കുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെമുതലാണ് തീവണ്ടികൾ നിർത്തിത്തുടങ്ങിയത്. വൈകീട്ടെത്തിയ കണ്ണൂർ-ഷൊർണൂർ പാസഞ്ചർ തീവണ്ടിക്ക് വെള്ളയിൽ സ്റ്റേഷനിൽ സംരക്ഷണസമിതിയും റെസിഡന്റ്‌സ് അസോസിയേഷനും ചേർന്ന് വരവേൽപ്പ് നൽകി. കരിമരുന്നുപ്രയോഗവും യാത്രക്കാർക്ക് മധുരവിതരണവും നടത്തിക്കൊണ്ടായിരുന്നു സ്വീകരണം.





