ഒമ്പതാംക്ലാസ്സ്കാരിയെ മയക്കുമരുന്ന് കാരിയറാക്കി ഉപയോഗിച്ച സംഭവം; വിഷയത്തിൽ ഇടപ്പെട്ട് മനുഷ്യവകാശ കമ്മീഷൻ

കോഴിക്കോട്: ഒമ്പതാംക്ലാസ്സ്കാരിയെ മയക്കുമരുന്ന് കാരിയറാക്കി ഉപയോഗിച്ച വിഷയത്തിൽ മനുഷ്യവകാശ കമ്മീഷന്റെ ഇടപെടൽ. വിഷയം ഗൗരവതരമെന്ന് കമ്മീഷൻ അറിയിച്ചു. കൂടുതൽ കുട്ടികൾ ഈ മേഖലയിലേക്ക് വരുന്നത് കൂടുതൽ വിപത്തുകൾ ഉണ്ടാകുമെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
പരാതി മനുഷ്യാവകാശ കമ്മീഷന്റെ പോലീസ് വിഭാഗം അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കേസുകളുടെ എണ്ണം കൂടുന്നുണ്ട്. അതിനാൽ, പോലീസുമായും എക്സൈസുമായും ചേർന്ന് ബോധവൽക്കരണ നടപടികൾ ശക്തമാക്കുമെന്നും കമ്മിഷൻ അറിയിച്ചു.
ഈ വിഷയത്തിൽ വെട്ടുകാരൻ കൂടുതൽ ശ്രദ്ധിക്കേണ്ടത്. പുറത്തുള്ളവർക്ക് ഇടപെടുന്നതിന് പരിധിയുണ്ടെന്നും കമ്മിഷൻ വ്യക്തമാക്കി.സംഭവവുമായി ബന്ധപ്പെട്ട് നൽകിയ പരാതി പൊലീസ് അവഗണിച്ചതായി ആരോപിച്ച് വിദ്യാർത്ഥിയുടെ അയൽവാസി രംഗത്തെത്തി.
സ്കൂളിലും മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. മെഡിക്കൽ കോളജ് പൊലീസ് വിഷയം അന്വേഷിക്കാൻ തയ്യാറായില്ല. സ്കൂൾ അധികൃതർ പെൺകുട്ടിയെ മൂന്ന് മാസം മാറ്റിനിർത്തി.
പെൺകുട്ടിയുടെ ബാഗിൽ നിന്ന് കണ്ടെത്തിയ കഞ്ചാവ് സഹിതമാണ് പരാതി നൽകിയത്. പരാതി നൽകാൻ പെൺകുട്ടിയുടെ ഉമ്മയോടൊപ്പം സ്‌റ്റേഷനിലും സ്കൂളിലും പോയിരുന്നുവെന്നും അയൽവാസി വ്യക്തമാക്കി.





