
കോഴിക്കോട് : പൊതുജനങ്ങൾക്കു പെട്രോൾ വിൽപന നടത്താനായി മാവൂർ റോഡിലെ കെഎസ്ആർടിസി ടെർമിനൽ വളപ്പിൽ ആരംഭിച്ച യാത്രാ ഫ്യൂവൽസ് പെട്രോൾ ഔട്ട്‌ലെറ്റ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാര വകുപ്പും ഗതാഗത വകുപ്പും കൈകോർത്തു ഒട്ടേറെ പദ്ധതികൾ നടപ്പാക്കുമെന്നു മന്ത്രി പറഞ്ഞു.
വെറുതേ കിടക്കുന്ന കെഎസ്ആർടിസി ബസുകൾ വിനോദസഞ്ചാര മേഖലയിൽ ഉപയോഗപ്പെടുത്തും. ഇത്തരം കാര്യങ്ങൾ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തിൽ പ്രഖ്യാപിക്കുമെന്നു മന്ത്രി പറഞ്ഞു. ഇന്ത്യൻ ഓയിൽ കോർപറേഷൻ കോൺട്രാക്ടർ കെ.കെ.ഷാജിൽ കുമാറിന്റെ കാറിൽ പെട്രോൾ നിറച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ആധ്യക്ഷ്യം വഹിച്ചു.
കെഎസ്ആർടിസി വടക്കൻ മേഖല എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി.സെബി, ഐഒസി കേരള റീട്ടെയിൽ സെയിൽസ് ജനറൽ മാനേജർ പി.കെ.രാജേന്ദ്ര, കോർപറേഷൻ കൗൺസിലർ പി.ദിവാകരൻ, കെഎസ്ആർടിസി വർക്സ് മാനേജർ കെ.പി.പ്രകാശ് ചന്ദ്ര, അസിസ്റ്റന്റ് വർക്സ് മാനേജർ കെ.മുഹമ്മദ് സഫറുല്ല, ഐഒസി ഡിവിഷനൽ മാനേജർ ബി.അരുൺകുമാർ, കെഎസ്ആർടിഇഎ പ്രതിനിധി സി.എ.പ്രമോദ്കുമാർ, ടിഡിഎഫ് പ്രതിനിധി പ്രവീൺകുമാർ, ബിഎംഎസ് പ്രതിനിധി എ.എസ്.പ്രബീഷ് കുമാർ, ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ വി.മനോജ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. രാവിലെ 6 മുതൽ രാത്രി 10 വരെയാണു ഔട്ട്‌ലെറ്റ് പ്രവർത്തിക്കുക. ആദ്യഘട്ടത്തിൽ പൊതുജനങ്ങൾക്കു പെട്രോൾ മാത്രമാണു ലഭിക്കുക.





