നമീബിയയിൽനിന്ന് എട്ടു ചീറ്റപ്പുലികളെ ഇന്ന് ഇന്ത്യയിലെത്തിക്കും

ആഫ്രിക്കൻ രാജ്യമായ നമീബിയയിൽനിന്ന് എട്ടു ചീറ്റപ്പുലികളെ ഇന്ത്യയിലെത്തും. ഇന്ത്യയിൽ ഇവയ്ക്കു വംശനാശം വന്നതായി 1952ൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. അമിത വേട്ടയാടൽമൂലമാണു ചീറ്റകൾ ഇല്ലാതായത്. 1947ലാണ് ഇന്ത്യയിലെ അവസാന ചീറ്റ ചത്തത്. ഈ വർഷം ജൂലൈ 20നു നമീബിയയുമായി കരാർ ഒപ്പുവച്ചു.
അഞ്ചു പെൺചീറ്റകളും മൂന്ന് ആൺചീറ്റകളുമാണ് ഇന്ത്യയിലെത്തുക. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലാണ് ഇവയെ തുറന്നുവിടുക. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ചീറ്റകളെ ക്വാറന്റൈൻ സംവിധാനത്തിലേക്കു തുറന്നുവിടും.നമീബിയയിൽനിന്നു പ്രത്യേക വിമാനത്തിലാണു ചീറ്റകളെ കൊണ്ടുവരിക. നമീബിയയിൽനിന്ന് ഇന്ത്യൻ സമയം ഇന്നലെ രാത്രി 8.30നു പുറപ്പെട്ട വിമാനം ഇന്നു രാവിലെ ഗ്വാളിയറിലെത്തും. അവിടെനിന്നു വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിൽ കുനോ ദേശീയോദ്യാനത്തിലെത്തിക്കും.





