ഇന്ത്യ കണ്ട ഏറ്റവും ദൈർഘ്യമേറിയ കാൽനട യാത്രയുമായി രാഹുൽ ഗാന്ധി; ഒരുക്കങ്ങൾ ഇങ്ങനെ

ഒരു നൂറ്റാണ്ടിനിടെ ഇന്ത്യ കണ്ട ഏറ്റവും ദൈർഘ്യമേറിയ കാൽനട യാത്രയുമായി രാഹുൽ ഗാന്ധിയും കൂട്ടരും. പന്ത്രണ്ടു സംസ്ഥാനങ്ങൾ, 148 ദിവസം, 3,500 കിലോമീറ്ററുകൾ നീണ്ട യാത്ര. ഒരുമിച്ചു നടക്കുക, രാജ്യത്തെ ഒന്നിപ്പിക്കുക എന്നതാണു ‘ഭാരത് ജോഡോ യാത്ര’യുടെ (ഇന്ത്യയെ ഒന്നിപ്പിക്കുക- യുണൈറ്റിംഗ് ഇന്ത്യ) മുദ്രാവാക്യം. സർവധർമ സമഭാവന, നാനാത്വത്തിൽ ഏകത്വം എന്നതാണ് പ്രധാന ആശയം.
ദിവസവും രാവിലെ ഏഴിനു തുടങ്ങി പത്തു വരെയും വൈകുന്നേരങ്ങളിലുമാകും കാൽനട യാത്ര. ഹോട്ടലുകളില്ല രാഹുലിന്റെ താമസമെന്നതു ചെറിയ കാര്യമല്ല. പ്രത്യേകം തയാറാക്കിയ ശീതീകരിച്ച കാരവനിലാണ് രാഹുൽ താമസിക്കുക. മൈതാനങ്ങളിലാകും ഇത്തരത്തിൽ അഞ്ചു മാസത്തോളം രാഹുലിന്റെയും സഹയാത്രികരുടെയും അന്തിയുറക്കം. കാരവനിൽ ഭക്ഷണം തയാറാക്കുന്നതിനുള്ള സൗകര്യമുണ്ട്. വലിയ കണ്ടെയ്നറുകൾ രൂപമാറ്റം വരുത്തിയ വാഹനങ്ങളിലാണു സഹയാത്രികർ ഉറങ്ങുക.
എല്ലാ ദിവസവും ആറോ ഏഴോ കിലോമീറ്റർ നടക്കും. നഗരങ്ങളും ഗ്രാമങ്ങളും വീടുകളും കയറിയിറങ്ങിയാകും യാത്ര. എംപിമാരും എംഎൽഎമാരും പിസിസി നേതാക്കളും അടക്കമുള്ളവർ ഓരോ സംസ്ഥാനത്തും രാഹുലിനെ അനുഗമിക്കും.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയടക്കം മോദി സർക്കാരിനെതിരേ ജനവികാരം ഉയർത്താനും കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിട്ടാണു രാഹുലിന്റെ നീണ്ട കാൽനട യാത്ര. ഭയം, മതാന്ധത, മുൻവിധി എന്നിവയുടെ രാഷ്ട്രീയത്തിനും ജനങ്ങളുടെ ഉപജീവന നാശത്തിന്റെ സാന്പത്തിക ശാസ്ത്രത്തിനും വർധിച്ചുവരുന്ന അസമത്വങ്ങൾക്കും ബദൽ നൽകാനാണു യാത്ര ഉദ്ദേശിക്കുന്നതെന്നു നേതാക്കൾ പറഞ്ഞു. ജനവിരുദ്ധ, ദേശവിരുദ്ധ മോദി സർക്കാരിനെ താഴെയിറക്കുക എന്നതാണു ലക്ഷ്യം. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ഗുഢാലോചന പൊളിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കൾ പറയുന്നു.
രാജീവ് ഗാന്ധി 1991ൽ കൊല്ലപ്പെട്ട ശ്രീപെരുന്പത്തൂരിലെ സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ച ശേഷമാകും രാഹുൽ കന്യാകുമാരിയിലെത്തുക. കന്യാകുമാരിയിലെ ഗാന്ധിമണ്ഡപത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. അടുത്ത ശനിയാഴ്ച മുതൽ 19 ദിവസമാണു കേരളത്തിൽ രാഹുലിന്റെ യാത്ര. തുടർന്ന് 21 ദിവസം കർണാടകത്തിലും. കോണ്‍ഗ്രസ് പാർട്ടി വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് രാഹുലിന്റെ ഭാരതയാത്ര.
34 വനിതകൾ ഉൾപ്പെടെ 117 പേർ രാഹുലിനോടൊപ്പം രാജ്യമൊട്ടാകെ ഉണ്ടാകും. പവൻ ഖേര, കനയ്യ കുമാർ, മുൻ പഞ്ചാബ് മന്ത്രി വിജയ് ഇന്ദർ സിംഗ്ല എന്നിവർ മുതൽ മലയാളികളായ ചാണ്ടി ഉമ്മൻ, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷീബാ രാമചന്ദ്രൻ, കെ.ടി. ബെന്നി, വി. ഫാത്തിമ, എം.എ. സലാം, മഞ്ജുക്കുട്ടൻ, നബീൽ നൗഷാദ്, ഡി. ഗീതാകൃഷ്ണൻ എന്നിവരും 117 ഭാരത് യാത്രികരിലുണ്ട്. കോണ്‍ഗ്രസുകാർക്കു പുറമെ പൊതുജനങ്ങളെയും യാത്രയിൽ പങ്കാളികളാക്കുന്നുണ്ട്.





