ആഗോള മാധ്യമങ്ങളിൽ ‘ഇന്ത്യൻ അടിയന്തരാവസ്ഥ’ ! ദില്ലി തെരുവിൽ ‘ജെൻസി’ പ്രക്ഷോഭം; മോദി സർക്കാർ കടുത്ത സമ്മർദ്ദത്തിലെന്ന് സിഎൻഎന്നും ബിബിസിയും

ദില്ലി: ദില്ലിയിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുന്നതോടെ നരേന്ദ്ര മോദി സർക്കാർ കടുത്ത സമ്മർദ്ദത്തിലാണെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി സോനം വാങ്ചുക് ജൂൺ 28-ന് നിരാഹാര സമരം ആരംഭിച്ചതോടെയാണ് ദില്ലിയിലെ വിദ്യാർഥി സമരം ആഗോള ശ്രദ്ധ നേടിയത്.
സമൂഹമാധ്യമങ്ങളിൽ തുടങ്ങി തെരുവുകളിലേക്ക് പടർന്ന പ്രതിഷേധം കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയെന്ന് സിഎൻഎൻ, ബിബിസി, അൽജസീറ, റോയിട്ടേഴ്സ്, ബ്ലൂംബെർഗ് തുടങ്ങിയ അന്തർദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധക്കാർക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിയും ദില്ലിയുടെ ഹൃദയഭാഗത്ത് ഇന്റർനെറ്റ് വിച്ഛേദിച്ചതും ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലെ ജെൻസി പ്രക്ഷോഭങ്ങളുമായി മാധ്യമങ്ങൾ താരതമ്യം ചെയ്യുന്നുണ്ട്.
“ഇന്ത്യൻ തലസ്ഥാനത്തെ തെരുവുകളിൽ എന്തുകൊണ്ട് രാഷ്ട്രീയ രോഷം അണപൊട്ടുന്നു?”, “യുവജനങ്ങൾ ഉയർത്തുന്ന ആവശ്യങ്ങൾ മോദി സർക്കാരിന് വലിയ വെല്ലുവിളി” എന്നീ തലക്കെട്ടുകളിലാണ് പ്രധാന മാധ്യമങ്ങൾ വാർത്ത നൽകുന്നത്.ഡൽഹിയിലെ തെരുവുകളിൽ സർക്കാരിനെതിരെ പ്രക്ഷോഭം നടക്കുമ്പോൾ പ്രധാനമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് ന്യൂയോർക്ക് ടൈംസ് ചോദിക്കുന്നു.
“മോദിയുടെ കരുത്തൻ എന്ന പ്രതിച്ഛായയിൽ വിള്ളലുകൾ വീഴാൻ തുടങ്ങിയേക്കാം” എന്നും പത്രം അഭിപ്രായപ്പെട്ടു.വർഷങ്ങൾക്കിടെ ദില്ലി കണ്ട ഏറ്റവും വലിയ വിദ്യാർഥി പ്രക്ഷോഭമാണിതെന്ന് ഫിനാൻഷ്യൽ ടൈംസ് എഴുതി. 2021-ലെ കർഷക സമരത്തിന് ശേഷം ദേശീയ തലസ്ഥാനത്ത് നടന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിതെന്ന് ബ്ലൂംബെർഗും റിപ്പോർട്ട് ചെയ്തു.മോദി സർക്കാരിനോടും ബിജെപിയോടുമുള്ള ശക്തമായ പ്രതിഷേധമാണിതെന്ന് ദി ഗാർഡിയനും, കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിടുന്ന ഏറ്റവും വലിയ പ്രതിഷേധമാണിതെന്ന് വാൾ സ്ട്രീറ്റ് ജേണലും വിലയിരുത്തി.
ബ്രിട്ടനിൽ ജനപ്രീതി നഷ്ടപ്പെട്ട കെയർ സ്റ്റാമർ രാജിവെച്ച് ആൻഡി ബേണം അധികാരമേറ്റ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ധർമേന്ദ്ര പ്രധാന്റെ രാജിയാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യമെന്ന് അൽജസീറ വ്യക്തമാക്കിയത്.





