ഇന്ത്യൻ ചായയ്ക്ക് പ്രിയമേറുന്നു; അഞ്ച് വർഷത്തിനുള്ളിൽ കയറ്റുമതി 300 ദശലക്ഷം കിലോഗ്രാമായി ഉയരും

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ തേയില കയറ്റുമതി 300 ദശലക്ഷം കിലോഗ്രാം ആയി വളരുമെന്ന് പ്രതീക്ഷിക്കുന്നതായി ടീ ബോർഡ് ഓഫ് ഇന്ത്യ. 2023 – 24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ തേയില കയറ്റുമതി 240 ദശലക്ഷം കിലോഗ്രാം ആയി ഉയരാൻ സാധ്യതയുണ്ടെന്നും ടീ ബോർഡ് വ്യക്തമാക്കി. നിലവിലുള്ള തേയിലയിൽ കൂടുതൽ പര്യവേഷണങ്ങൾ നടത്തുകയും ഉത്പാദനം വർധിപ്പിക്കാനും ആണ് ടീ ബോർഡ് ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നത്.
തേയില ഉത്പാദനത്തിൽ ആഗോള തലത്തിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. തേയില കയറ്റുമതിയിൽ അഞ്ചാം സ്ഥാനവും. കയറ്റുമതിയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ശ്രീലങ്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം, ആഗോള വിപണിയിൽ സൃഷ്ടിക്കപ്പെട്ട വിടവ് നികത്താൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് ടീ ബോർഡ് ഡെപ്യൂട്ടി ചെയർമാനുമായ സൗരവ് പഹാരി പറഞ്ഞു. കെനിയയുമായും ശ്രീലങ്കയുമായും കടുത്ത മത്സരമാണ് തേയില കയറ്റുമതി രംഗത്ത് ഇന്ത്യ നടത്തുന്നതെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കയറ്റുമതി 300 ദശലക്ഷം കിലോഗ്രാം ആയി ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തേയിലയുടെ ആഭ്യന്തര ഉപഭോഗം വർധിപ്പിക്കുമെന്നും യുവജനങ്ങളിലേക്ക് ചായയുടെ സ്വാദ് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുണനിലവാരം ഉറപ്പു വരുത്തി മികച്ച ചരക്കുകളായിരിക്കും കയറ്റുമതി ചെയ്യുക. ഇന്ത്യൻ ചായയുടെ രുചി ആഗോള തലത്തിൽ പ്രചരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.





