India

അപർണാ ബാലമുരളിക്കും ബിജുമേനോനും സാധ്യത, അഭിമാനമാകുമോ ‘അയ്യപ്പനും കോശിയും’, ‘മാലികും’

Please complete the required fields.




ദില്ലി: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ദില്ലിയിലെ നാഷണല്‍ മീഡിയ സെന്‍ററില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ വൈകീട്ട് നാലിനാണ് പ്രഖ്യാപനം. അയ്യപ്പനും കോശിയും, മാലിക് എന്നീ ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന് ഇടം പിടിച്ചതായാണ് റിപ്പോർട്ടുകൾ. സൂര്യയും അപർണ ബാലമുരളിയും പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ മികച്ച ചിത്രങ്ങളുടെ പട്ടികയിലുണ്ട്. 

‘സൂരറൈ പോട്രി’ലെ പ്രകടനത്തിന് സൂര്യയും അപര്‍ണ ബാലമുരളിയും മികച്ച നടന്‍, നടി പുരസ്‍കാരങ്ങള്‍ക്കായി പരി​ഗണനയിലുണ്ടെന്നാണ് വിവരം. അയ്യപ്പനും കോശിയും മികച്ച മലയാള ചിത്രം ആയേക്കും. ഈ ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോന്‍ മികച്ച സഹനടനുള്ള അവാര്‍ഡിനായി പരിഗണിക്കപ്പെടുന്നുണ്ട്. മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്‍കാരത്തിനാണ് മലയാള ചിത്രം മാലിക് പരി​ഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മികച്ച നടന്മാരുടെ സാധ്യതാ പട്ടികയില്‍ ബോളിവുഡ് താരം അജയ് ദേവ്‍​ഗണുമുണ്ട്. 

മലയാള സിനിമയ്ക്ക് അഭിമാനിക്കാന്‍ വക നല്‍കിയതായിരുന്നു കഴിഞ്ഞ തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‍കാര പ്രഖ്യാപനം. പ്രിയദര്‍ശന്‍റെ മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹ’ത്തിനായിരുന്നു മികച്ച സിനിമയ്ക്കുള്ള പുരസ്കാരം. മികച്ച വസ്ത്രാലങ്കാരത്തിനും സ്പെഷല്‍ എഫക്റ്റ്സിനുമുള്ള പുരസ്കാരങ്ങളും മരക്കാര്‍ നേടിയിരുന്നു. മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്‍ത ഹെലന്‍ രണ്ട് പുരസ്കാരങ്ങള്‍ നേടി.

മികച്ച നവാഗത സംവിധായകനും ചമയത്തിനുമുള്ള പുരസ്കാരങ്ങളായിരുന്നു ചിത്രത്തിന്. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ഗിരീഷ് ഗംഗാധരന് ലഭിച്ചു (ജല്ലിക്കെട്ട്). മികച്ച ഗാനരചനയ്ക്കുള്ള പുരസ്‍കാരം പ്രഭാ വര്‍മയ്ക്കാണ് (ചിത്രം കോളാമ്പി) ലഭിച്ചത്. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ‍്‍ത ‘കള്ളനോട്ട’മായിരുന്നു മികച്ച മലയാള ചിത്രം. മലയാള ചിത്രം ‘ബിരിയാണി’യുടെ സംവിധാനത്തിന് സജിന്‍ ബാബു പ്രത്യേക പരാമര്‍ശത്തിനും അര്‍ഹനായിരുന്നു. ഈ നേട്ടം ഇക്കുറിയും ആവർത്തിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ.

Related Articles

Leave a Reply

Back to top button