വാഗ്ദാനങ്ങൾ നടപ്പായില്ല, കൂട്ടിക്കൽ ദുരിത ബാധിതർക്ക് നഷ്ടപരിഹാര തുക പൂർണമായും നൽകാതെ സർക്കാർ

കോട്ടയം : കൂട്ടിക്കൽ ദുരന്തം നടന്ന് ഒരു വർഷമാകാറാകുമ്പോഴും ദുരിത ബാധിതർക്ക് നഷ്ടപരിഹാര തുക പൂർണമായും നൽകാതെ സർക്കാർ. അപകടത്തിൽ വീട് നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ നൽകുമെന്ന വാഗ്ദാനം നടപ്പിലായില്ല. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മാത്രമാണ് ഇതുവരെയും പൂർണമായും സഹായം ലഭിച്ചത്. ഈ മഴക്കാലത്തും സ്വന്തമായി വീടില്ലാതെ വാടക വീടുകളിൽ കഴിയുകയാണ് കൂട്ടിക്കലിലുള്ളവർ.
2021 ഒക്ടോബർ 16 നാണ് ഒരു നാടിനെയാകെ നടുക്കിയ ദുരന്തമുണ്ടായത്. സ്വന്തമെന്ന് കരുതിയതെല്ലാം പ്രകൃതിയെടുത്ത കൂട്ടിക്കലുകാര്‍ക്ക് സര്‍ക്കാരിന്റെ വാക്കുകളായിരുന്നു ആശ്വാസം. വീട് നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ സഹായം നൽകുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം. പുതിയ സ്ഥലം കണ്ടെത്തിയാൽ 6 ലക്ഷം രൂപ സ്ഥലം ഉടമയുടെ അക്കൗണ്ടിലേക്ക് ഉടനടി കൈമാറുമെന്നും വാഗ്ദാനമുണ്ടായി. ബാക്കി തുക വീട് വെക്കാൻ നൽകുമെന്നും ഉറപ്പ് നൽകി.
പക്ഷേ, മാസങ്ങൾ കഴിഞ്ഞിട്ടും കിട്ടിയത് 50,000 രൂപ മാത്രമാണ്. സ്വന്തം വീട് വാസയോഗ്യമല്ലാതായതോടെ പലരും വാടക വീടുകളിലാണ് കഴിയുന്നത്. കൂലിപ്പണിക്ക് പോയി ജീവിതം നയിക്കുന്ന പലർക്കും വാടക തുക നൽകാൻ പോലും കഴിയുന്നില്ല. എല്ലാം നഷ്ടപ്പെട്ട കൂട്ടിക്കൽകാർ ഇന്ന് ജീവിക്കുന്നത് സന്നദ്ധ സംഘടനകളുടെ സഹായം കൊണ്ട് മാത്രമാണെന്നതാണ് യാഥാര്‍ത്ഥ്യം.





