
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിടനമ്പർ ക്രമക്കേട് അന്വേഷണം ജില്ലാക്രൈംബ്രാഞ്ചിന് കൈമാറി. ഫറോക്ക് അസിസ്റ്റൻ്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു നിലവിൽ കേസ് അന്വേഷണം. എന്നാൽ വൻതോതിൽ സാമ്പത്തിക ക്രമക്കേട് നടന്നതിനാൽ വിജിലൻസോ മറ്റ് ഏജൻസിയോ കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ പൊലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ആണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ അനിൽ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പതിനാറംഗ സംഘമാണ് ഇനി കേസ് അന്വേഷിക്കുക. നിലവിൽ കസ്റ്റഡിയിൽ വാങ്ങിയ നാല് പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കും.
കോഴിക്കോട് കോർപ്പറേഷനിൽ നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങി ഇടനിലക്കാർ വഴിയാണ് കെട്ടിട നമ്പർ തരപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ആദ്യമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം. വൻ തട്ടിപ്പാണ് കോർപറേഷനിൽ നടന്നത്. സെക്രട്ടറിയുടെ പാസ് വേർഡ് ചോർത്തിയാണ് പൊളിക്കാൻ നിർദ്ദേശിച്ച കെട്ടിടങ്ങൾക്ക് ഉദ്യോഗസ്ഥർ നമ്പർ നൽകിയത്. സംഭവത്തിൽ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്. കോർപറേഷൻ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വ്യാജ രേഖ നിർമ്മാണം, ഐ ടീ വകുപ്പുകൾ എന്നിവ ചേർത്താണ് കേസെടുത്തിരിക്കുന്നത്.





