
കൊച്ചി: പി വി അന്‍വര്‍ എംഎല്‍എ ഉൾപ്പെട്ട ക്വാറി തട്ടിപ്പ് ഇടപാടില്‍ ഇ ഡി അന്വേഷണം. മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ ക്രഷര്‍ ഇടപാടിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ക്രഷര്‍ പി വി അന്‍വറിന് വില്‍പ്പന നടത്തിയ കാസര്‍ഗോഡ് സ്വദേശി ഇബ്രാഹിമിനോടും കേസിലെ പരാതിക്കാരനായ മലപ്പുറം സ്വദേശി സലാമിനോടും ജൂലൈ നാലിന് ഉച്ചക്ക് ശേഷം ഹാജരാകാനാണ് നിർദ്ദേശിച്ചത്. കൊച്ചി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ ഇഡി അസിസ്റ്റന്‍റ് ഡയറക്ടര്‍ സുരേന്ദ്ര ഗണേഷ് കവിത്ക്കര്‍ ആണ് നോട്ടീസ് നല്‍കിയത്.
പി വി അന്‍വറുമായുള്ള ഇടപാടുകളുടെ രേഖകള്‍, കഴിഞ്ഞ 10 വര്‍ഷത്തിനുള്ളിലെ പാര്‍ടണര്‍ ഷിപ്പ് കരാറുകളുടെ വിവരങ്ങള്‍ എന്നിവയുമായി ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ക്രഷറില്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെന്ന് നേരത്തെ പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീം പൊലിസിൽ പരാതി നൽകിയിരുന്നു. കേസ് അട്ടിമറിക്കാൻ ശ്രമമുണ്ടെന്ന് ആരോപണമുണ്ട്. ഇതിനിടെയാണ് കേസിൽ ഇഡിയും അന്വേഷണം തുടങ്ങിയത്. അൻവറിനെ മൊഴിയെടുക്കാൻ വിളിച്ചതായി അറിവില്ല. പരിസ്ഥിതി ചട്ടം ലംഘിച്ചതിന്‍റെ പേരിൽ അൻവറിന്‍റെ ഭൂമിയിലെ തടയിണകൾ ഈയിടെ കോടതി നിർദ്ദേശ പ്രകാരം പൊളിച്ചു മാറ്റിയിരുന്നു.





