
കോഴിക്കോട്∙ കോഴിക്കോട്–പാലക്കാട് ഹരിത ദേശീയപാതയ്ക്കായി വിജ്‍ഞാപനമിറങ്ങിയ ജില്ലയിലെ സർവേ നമ്പറുകളിൽ ഉൾപ്പെട്ട ഭൂമികളിൽ അതിർത്തി നിർണയം തുടങ്ങി.
പെരുമണ്ണ പരിധിയിലെ ഭൂമിയിലാണ് കഴിഞ്ഞ ദിവസങ്ങളിലായി അതിരിടൽ നടക്കുന്നത്. ഭാരതമാല പദ്ധതിയിൽപെടുത്തി പാലക്കാട് നിന്ന് ആരംഭിച്ച് കോഴിക്കോട് ഇരിങ്ങല്ലൂർ കൂടത്തുംപാറയ്ക്ക് സമീപം പന്തീരാങ്കാവ് ബൈപാസിൽ അവസാനിക്കുന്ന നിർദിഷ്ട പാതയ്ക്ക് 121 കിലോമീറ്റർ ദൈർഘ്യമാണുള്ളത്.
45 മീറ്ററിൽ 6 വരി പാതയാണ് നിർമിക്കുന്നത്. വിജ്ഞാപനപ്രകാരമുള്ള ഭൂമിയിലെ ഇരുഭാഗത്തെയും അതിര് നിർണയം പൂർത്തിയായാൽ ത്രീഡി സർവേ നടത്തും. അതിര് നിർണയം പൂർത്തിയായ ശേഷമേ സ്ഥലമുടമകൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തെ കുറിച്ച് വ്യക്തത വരൂ.





