
നാദാപുരം: ഉമ്മത്തൂർ എസ്ഐ ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങിയ ആറംഗ സംഘത്തിലെ 2 കുട്ടികൾ ഒഴുക്കിൽ പെട്ടു. ഒരു കുട്ടിയെ നാട്ടുകാർ കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും മരിച്ചു. മറ്റൊരു കുട്ടിക്കായി രാത്രിയിലും തിരച്ചിൽ തുടരുകയാണ്. ഇന്ന് അധ്യയന വർഷം തുടങ്ങാനിരിക്കെയാണു നാടിനെ നടുക്കിയ ദുരന്തം.
മുടവന്തേരി ഈസ്റ്റിലെ കൊയിലോത്ത് മൊയ്തുവിന്റെയും പരേതനായ ഫാത്തിമയുടെയും മകൻ മുഹമ്മദ് (13) ആണ് ആശുപത്രിയിൽ മരിച്ചത്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇന്ന് കബറടക്കും. പാറക്കടവ് ദാറുൽ ഹുദാ സ്കൂൾ വിദ്യാർഥിയാണ്. സഹോദരങ്ങൾ: ഫാസില, ഫർസാന, ഫഹ്മിദ, ഫിദ, അബ്ദുല്ല.മുഹമ്മദിന്റെ കൂടെയുണ്ടായിരുന്ന താഴെകണ്ടത്തിൽ അലിയുടെയും സൈനബയുടെയും മകൻ മിസ്ഹബിനെ (13) ആണു കണ്ടെത്താനുള്ളത്.





