
കോഴിക്കോട് : കായണ്ണയിൽ വധൂഗൃഹത്തിലെ വിവാഹസത്കാരത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് രണ്ടു ദിവസങ്ങളിലായി ചികിത്സതേടിയവരുടെ എണ്ണം 100 കടന്നു. വധുവിന്റെ വീട്ടിലൊരുക്കിയ ആഹാരം കഴിച്ച കുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് കടുത്ത പനിയും ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. പ്രദേശത്തെ 82 പേർ കായണ്ണ കുടുംബാരോഗ്യകേന്ദ്രത്തിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ചികിത്സതേടി. ഇരുപതിലധികംപേർ ബുധനാഴ്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും നൊച്ചാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലും ചികിത്സതേടിയതോടെ ഭക്ഷ്യവിഷബാധിതരുടെ എണ്ണം നൂറുകടന്നു. രണ്ടു കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഭവമറിഞ്ഞ് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ വിവാഹസത്കാരം നടത്തിയ വീട്ടിലെത്തി കിണർവെള്ളം ശേഖരിച്ച് പരിശോധനയ്ക്കായി കോഴിക്കോട് മലാപ്പറമ്പിലെ ലാബിലേക്കയച്ചു. പരിശോധനാഫലം വന്നാൽമാത്രമേ എങ്ങനെയാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് പറയാൻ കഴിയുകയുള്ളൂവെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. രണ്ടു ദിവസങ്ങളിലായിനടന്ന സത്കാരത്തിൽ ഭക്ഷ്യപദാർഥങ്ങളിൽ എങ്ങനെ വിഷാംശം കലർന്നെന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. വിവാഹസത്കാരം നടത്തിയ വീട്ടിൽ പോലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
മേയ് മാസം കായണ്ണ പ്രദേശങ്ങളിൽ ഒട്ടേറെ വിവാഹസത്കാരവും ഗൃഹപ്രവേശപാർട്ടികളും നടക്കാനിരിക്കെ ആരോഗ്യവകുപ്പ് അധികൃതർ കടുത്ത ജാഗ്രതയിലാണ്. ഭക്ഷണസത്കാരം നടത്തുന്ന വീട്ടുകാർ നിർബന്ധമായും അതിഥികൾക്ക് നൽകുന്ന ഭക്ഷണസാംപിളുകൾ ഫ്രീസറിൽ സൂക്ഷിച്ചുവെക്കണമെന്നും പാനീയങ്ങൾ കുടിക്കാൻ യോഗ്യമാണെന്ന് പരിശോധിക്കണമെന്നുമുള്ള നിർദേശങ്ങൾ നൽകി.





