
തിരുവനന്തപുരം : കാട്ടാക്കടയിലെ ഹോട്ടലിൽനിന്നു വാങ്ങിയ പൊരിച്ച കോഴിയിറച്ചി കഴിച്ച ഒരു കുടുംബത്തിലെ അഞ്ചുപേരെ ഛർദിയും വയറിളക്കവുമായി നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട കഞ്ചിയൂർക്കോണം വാനറത്തല വീട്ടിൽ അനി, ഭാര്യ അജിത, അനിയുടെ സഹോദരി ശാലിനി, ശാലിനിയുടെ മക്കളായ ശാലു, വർഷ എന്നിവരാണ് ചികിത്സയിലുള്ളത്.
ഹോട്ടലിൽ നിന്നു വാങ്ങിയ ഇറച്ചി കഴിച്ച ശേഷമാണ് ഇവർക്ക് അസ്വസ്ഥതയുണ്ടായത്. പിന്നാലെ ഇറച്ചി പരിശോധിച്ചപ്പോൾ അതിൽ ചത്ത പുഴുക്കളെ കണ്ടെത്തിയതായും പറയുന്നു. തുടർന്ന് കാട്ടാക്കട ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെനിന്നാണ് നെയ്യാറ്റിൻകര ആശുപത്രിയിലേക്കു മാറ്റിയത്. കാട്ടാക്കട പോലീസിൽ പരാതിയും നൽകി.
ബുധനാഴ്ച വൈകുന്നേരം 6.30-ഓടെയാണ് കാട്ടാക്കട ജങ്ഷനിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽനിന്ന് രണ്ട് പൊരിച്ച കോഴിയിറച്ചി വാങ്ങിയതെന്നും ഇറച്ചി കഴിച്ച ശേഷമാണ് ഛർദിയും വയറിളക്കവും ഉണ്ടായതെന്നും കുടുംബം ആരോപിക്കുന്നു. പരാതി അനുസരിച്ച് വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചതായി പോലീസ് അറിയിച്ചു.





