
കോഴിക്കോട് : പാതയോരങ്ങളിൽനിന്ന് ചൂടോടെ ദോശയും ചട്‌നിയും കഴിക്കാം. കല്ലുമ്മക്കായ പൊരിച്ചതിന്റെ രുചി നുകരാം. കുടുംബശ്രീയുടെ ഭക്ഷണവണ്ടി ‘ഫുഡ് ഓൺ വീൽസ്’ ഏപ്രിൽ അവസാനത്തോടെ തെരുവോരങ്ങളിലെത്തും.
നഗരത്തിലെ കുടുംബശ്രീ സംരംഭക ഗ്രൂപ്പുകളാണ് ഭക്ഷണവണ്ടിയുമായി എത്തുക. പത്ത് ഗ്രൂപ്പുകൾക്ക് ഓരോ വണ്ടി വീതമാണ് ഉണ്ടാവുക. ഏതാണ്ട് അഞ്ചുലക്ഷം രൂപ വേണ്ടിവരും ഒരു വണ്ടിക്ക്. 85 ശതമാനം ലോൺ നൽകും. ലോൺ കൃത്യമായി അടച്ചാൽ ദേശീയ നഗര ഉപജീവന ദൗത്യത്തിനുകീഴിൽ നാല് ശതമാനം പലിശ ഇളവും ലഭിക്കും. ഫുഡ് ഓൺ വീൽസിനായി പ്രത്യേകമായി വണ്ടി രൂപകൽപന ചെയ്തു. ഭക്ഷണം തയ്യാറാക്കാനും സൂക്ഷിച്ചുവെക്കാനുമുള്ള ഇടവും വണ്ടിയിലുണ്ട്. സി.എൻ.ജി. യാണ് ഉപയോഗിക്കുക. കൂടാതെ വാഹനത്തിനുമുകളിൽ സോളാർ പാനൽ ഘടിപ്പിക്കുന്നുണ്ട്. അത് വഴിയുള്ള ഊർജം വൈദ്യുതിക്ക് പകരമായി ഉപയോഗിക്കാനാവും. കൊച്ചിയിൽ ഇലക്‌ട്രിക് വാഹനം ഉപയോഗിച്ച് ഈ രീതിയിൽ പദ്ധതി നടപ്പാക്കുന്നുണ്ട്.
കുടുംബശ്രീ അംഗങ്ങൾക്ക് വെസ്റ്റ്ഹിൽ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം നൽകും. ബീച്ച്, ബേപ്പൂർ, മാനാഞ്ചിറ, സരോവരം പോലെ ടൂറിസം സാധ്യത കൂടതലുള്ള സ്ഥലത്ത് ഭക്ഷണവണ്ടി കേന്ദ്രീകരിച്ചാൽ കൂടുതൽ വരുമാനം ലഭിക്കുമെന്നാണ് കരുതുന്നത്. വൈകുന്നേരങ്ങളിലായിരിക്കും ഭക്ഷണവണ്ടി നഗരത്തിലെത്തുക. ഇത്തരം കാര്യങ്ങൾ കൗൺസിൽ കമ്മിറ്റി കൂടി തീരുമാനിക്കും. ലൈവ് കിച്ചൺ ആയതിനാൽ ജനങ്ങൾക്ക് ചൂടോടെ നല്ലഭക്ഷണം വിളമ്പാനാകുമെന്ന് അധികൃതർ പറഞ്ഞു.





