കോഴിക്കോട്∙ വീക്‌ലി ഇൻഫക്‌ഷൻ പോപ്പുലേഷൻ റേഷ്യോയുടെ (ഡബ്ല്യുഐപിആർ) അടിസ്ഥാനത്തിൽ ജില്ലയിൽ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ 37 വാർഡുകളിലും കാവിലുംപാറ, അത്തോളി, ഉള്ളിയേരി പഞ്ചായത്തുകളിലും ഒരാഴ്ചത്തേക്കു കർശന ലോക്ഡൗൺ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ചത്തെ രോഗികളുടെ എണ്ണം പരിഗണിച്ചു കണക്കാക്കിയ ഡബ്ല്യുഐപിആർ 8നു മുകളിലുള്ള സ്ഥലങ്ങളാണിത്.
കർശന നിയന്ത്രണങ്ങളുള്ള വാർഡുകൾ:
കാവിലുംപാറ, അത്തോളി, ഉള്ളിയേരി പഞ്ചായത്തുകളിലെ എല്ലാ വാർഡുകളും, കോഴിക്കോട് കോർപറേഷൻ– 1, 16 വാർഡുകൾ, കൊയിലാണ്ടി നഗരസഭ– 13, 34, 35, 36, 39 വാർഡുകൾ, മുക്കം നഗരസഭ– 1, 5, 7, 17, 18, 28, 31 വാർഡുകൾ, വടകര നഗരസഭ– 37ാം വാർഡ്, പയ്യോളി നഗരസഭ– 11, 14, 16, 23, 24, 28, 31, 34, 36 വാർഡുകൾ, രാമനാട്ടുകര നഗരസഭ– 14ാം വാർഡ്, ഫറോക്ക് നഗരസഭ– 14, 19, 24, കൊടുവള്ളി നഗരസഭ– 1, 2, 6, 7, 8, 20, 22, 23, 33 വാർഡുകൾ.
നിയന്ത്രണങ്ങൾ
ഉച്ചയ്ക്കു 2 വരെ അവശ്യ സാധനങ്ങളുടെയും മരുന്നുകളുടെയും വിൽപന മാത്രം അനുവദിക്കും. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഹോം ഡെലിവറി മാത്രം. അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും ഉച്ചയ്ക്ക് 2 വരെ. ഈ വാർഡുകളിൽ ബാരിക്കേഡ് സ്ഥാപിക്കും. എല്ലാവരെയും കോവിഡ് പരിശോധനയ്ക്കു വിധേയരാക്കും. രാത്രി 7 മുതൽ രാവിലെ 5 വരെ അടിയന്തര യാത്ര മാത്രമേ അനുവദിക്കൂ.
ടിപിആർ 15 കടന്നു
കോഴിക്കോട്∙ ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കോവിഡ് രോഗികളുടെ എണ്ണവും വർധിക്കുന്നു. ഇന്നലെ 2789 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 18.52 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തുടർച്ചയായ ആറാം ദിവസമാണ് ജില്ലയിലെ ടിപിആർ 15നു മുകളിലെത്തുന്നത്. 15392 പേരെയാണു പരിശോധനയ്ക്കു വിധേയരാക്കിയത്. 2098 പേർ രോഗമുക്തി നേടിയതോടെ ജില്ലയിൽ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണം 25794 ആയി. കോഴിക്കോട് കോർപറേഷനിൽ 515 പേർക്കു കോവിഡ് സ്ഥിരീകരിച്ചു.