
നാദാപുരം: ചേലക്കാട് സ്വദേശി അനൈൻ വിനോദിന്റെ മൃതദേഹം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ചേലക്കാട് പൗർണമിയിലെ കിഴക്കയിൽ വിനോദൻ്റെയും ജെസിയുടെയും മകനാണ് അനൈൻ വിനോദ്. ശ്വാസതടസ്സത്തെയും ശാരീരിക അസ്വസ്ഥതകളെയും തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം.
മെയ് ഒന്നിന് സുഹൃത്തുക്കളോടൊപ്പം ചേലക്കാട് നിന്ന് മന്തിയും അൽഫാമും കഴിച്ചതിന് പിന്നാലെ അനൈനിന് ഒപ്പമുണ്ടായിരുന്നവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുകയും വൃക്കയുൾപ്പെടെയുള്ള ആന്തരിക അവയവങ്ങൾ തകരാറിലാകുകയും ചെയ്തതാണ് മരണകാരണമായത്. കക്കട്ടിലെ സഹകരണ ബാങ്കിൽ തൊഴിൽ പരിശീലനം നടത്തിവരികയായിരുന്നു അനൈൻ.





