
കോഴിക്കോട് : കോർപറേഷൻ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് സെൻട്രൽ മാർക്കറ്റിൽ നിന്ന് 2 ക്വിന്റലോളം പഴകിയ മത്സ്യം പിടികൂടി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മൊബൈൽ ലാബിൽ നടത്തിയ പരിശോധനയിൽ പഴകിയതാണെന്നു കണ്ടതിനാൽ ഇവ നശിപ്പിച്ചു. പഴകിയ മത്സ്യം വിൽപന നടത്തിയ ഇസ്മായിലിനെ ഇനി മാർക്കറ്റിൽ മത്സ്യവിപണനത്തിന് അനുവദിക്കില്ലെന്നു കോർപറേഷൻ ആരോഗ്യ വിഭാഗം അറിയിച്ചു. ദിവസങ്ങളോളം പഴക്കമുള്ള 100 കിലോയോളം ചൂര (സൂത), സ്രാവ്, തിലോപിയ, ഏട്ട തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. മിലു മോഹൻദാസ്, ഹെൽത്ത് സൂപ്പർവൈസർ പി.ഷജിൽ കുമാർ, ഭക്ഷ്യസുരക്ഷാ ഓഫിസർമാരായ ഡോ. വിഷ്ണു എസ്.ഷാജി, എസ്.ലസിക, ഹെൽത്ത് ഇൻസ്പെക്ടർ ടി.സി.കെ.മേഘനാഥൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഇ.കെ.ശൈലേഷ്, കെ.ബോബിഷ് എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി. ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധന ഊർജിതമാക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ കെ.കെ.അനിലൻ അറിയിച്ചു.





