
ചെര്‍ണിവില്‍ ഇന്നലെയുണ്ടായ വ്യോമാക്രമണത്തില്‍ 47 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് യുക്രൈന്‍. ജനവാസ മേഖലയിലുണ്ടായ ആക്രമണത്തില്‍ 38 പുരുഷന്മാരും 9 സ്ത്രീകളുമാണ് മരിച്ചത്. ചെര്‍ണിവ് റീജിയണല്‍ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷനാണ് വിവരം സ്ഥിരീകരിച്ചത്. പരുക്കേറ്റ 18 പേര്‍ രക്ഷപെട്ടിട്ടുണ്ട്. നേരത്തെ ആക്രമണം രൂക്ഷമായതിനാല്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നതായി യുക്രൈനിലെ എമര്‍ജന്‍സി സ്റ്റേറ്റ് സര്‍വീസ് അറിയിച്ചു.
യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ കണക്കനുസരിച്ച് ഒരു ദശലക്ഷത്തിലധികം ആളുകളാണ് യുക്രൈനില്‍ നിന്ന് ഇതിനോടകം അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്.
അതേസമയം ഇന്ന് യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യയുടെ വ്യോമാക്രമണമുണ്ടായി. സാപ്രോഷ്യ ആണവനിലയത്തിന് സമീപം തീയും പുകയുമാണെന്നാണ് റിപ്പോര്‍ട്ട്. സാപ്രോഷ്യയിലെ സാഹചര്യം വിലയിരുത്തുകയാണ് അന്താരാഷ്ട്ര ആണവോര്‍ജ എജന്‍സി അറിയിച്ചിട്ടുണ്ട്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയമാണ് സാപ്രോഷ്യ. ഇവിടെയുണ്ടാകുന്ന ആക്രമണം 1986 ലെ ചെര്‍ണോബൈല്‍ ദുരന്തത്തേക്കാള്‍ ഭീകരമായിരിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ആണവനിലയത്തിലെ റിയാക്ടറിനെ ആക്രമണം ബാധിച്ചിട്ടുണ്ടോ എന്നാണ് അറിയേണ്ടത്. റിയാക്ടറിന് കേടുപാടുകള്‍ സംഭവിച്ചാല്‍ വന്‍ ദുരന്തത്തിനാകും ലോകം സാക്ഷ്യം വഹിക്കുക.
വ്യോമാക്രമണത്തിനെതിരായി റഷ്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നേറ്റോ രംഗത്തെത്തിയിരുന്നു. ആക്രമണം നിരുത്തരവാദപരമാണെന്ന് നേറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ടെന്‍ബെര്‍ഗ് വിമര്‍ശിച്ചു. എതയും വേഗം യുക്രൈനില്‍ നിന്ന് റഷ്യന്‍ സേനയെ പിന്‍വലിക്കണമെന്നും നേറ്റോ ആവശ്യപ്പെട്ടു. സമാധാന ചര്‍ച്ചകള്‍ക്കാണ് നേറ്റോ ശ്രമിക്കുന്നത്. നേരിട്ട് യുദ്ധത്തിലേക്കിറങ്ങിയാല്‍ അതൊരു ആണവ യുദ്ധത്തിലേക്ക് നീങ്ങിയേക്കുമെന്നാണ് കണക്കുകൂട്ടല്‍.





