
നാദാപുരം: ചീക്കോന്ന് സ്വദേശിയായ യദുദേവിന് പത്ത് വയസ്സിനിടെ രണ്ട് കാലിനുമായി നാല് ഓപ്പറേഷൻ കഴിഞ്ഞു. അടുത്ത ഓപ്പറേഷൻ ഒക്ടോബർ 10-നാണ്. കരിപ്പൂർ വിമാനാപകടത്തിൽ കാലിന് സാരമായി പരിക്കേറ്റ ചീക്കോന്ന് പീടികക്കണ്ടിയിൽ യദുവിന് സാധാരണപോലെ നടക്കാൻ സാധിക്കുമോയെന്ന ആശങ്കയിലാണ് ഇപ്പോഴും കുടുംബം.
അമ്മ രമ്യ മുരളീധരനും സഹോദരി ശിവാസ്മികയുടെയും മരണം തളർത്തിയ മനസ്സിന്റെ വേദനക്കിടയിൽ ശാരീരികവേദനകൊണ്ടും പ്രയാസപ്പെടുകയാണ് യദുദേവ്. ജീവിതം കരുപ്പിടിപ്പിക്കാൻ ഷാർജയിലേക്ക് പറന്നതാണ് നാദാപുരം ഇയ്യങ്കോട് മൂടോറ അഷ്‌റഫ്. പുതിയ വീട് പണിയാനുള്ള തുടക്കംകുറിക്കുന്നതിന്റെ ഭാഗമായാണ് നാട്ടിലേക്ക് തിരിച്ചത്. ആദ്യം വരാൻനിശ്ചയിച്ച ദിവസം കോവിഡുമൂലം വിമാനം റദ്ദാക്കി. നാലുമാസങ്ങൾക്ക് ശേഷം എയർഇന്ത്യയിൽ വിമാനടിക്കറ്റ് ലഭിച്ചു. വിമാനത്തിന്റെ മുൻനിരയിലാണ് സീറ്റ് ലഭിച്ചത്. വിമാനം നെടുകെ പിളർന്ന സ്ഥലത്തുണ്ടായിരുന്ന യാത്രക്കാരിലൊരാളാണ്. അപകടത്തിൽ സാരമായി പരിക്കേറ്റ് അഷ്‌റഫ് ഒന്നരമാസത്തോളം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. ഇതിൽ 12 ദിവസം അബോധാവസ്ഥയിലായിരുന്നു. ഒരു വർഷമായി നടക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. കാലിനുംതലയ്ക്കും പരിക്കേറ്റ അഷ്‌റഫിന്റെ കാൽപ്പാദത്തിനാണ് സാരമായ പരിക്ക്. കാൽപ്പാദം ചലിപ്പിക്കാൻ സാധിക്കാത്ത നിലയിലാണ്. അതുകൊണ്ടുതന്നെ മുറിയിൽനിന്ന് ഇപ്പോഴും പുറത്തിറങ്ങാൻ സാധിക്കുന്നില്ല.
കരിപ്പൂർ വിമാന അപകടം നടന്നയുടനെ ഒട്ടേറെ സഹായങ്ങളാണ് കേന്ദ്ര സംസ്ഥാനസർക്കാരുകൾ പ്രഖ്യാപിച്ചത്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സംസ്ഥാനസർക്കാർ 10 ലക്ഷവും സാരമായി പരിക്കേറ്റവർക്ക് രണ്ടുലക്ഷവും ചെറിയ പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് പ്രഖ്യാപിച്ചത്. ഭൂരിപക്ഷം പേർക്കും ഇൻഷുറൻസ് കമ്പനിയിൽനിന്നും ലഭിക്കേണ്ട തുകയും ലഭിച്ചിട്ടില്ല. മരണപ്പെട്ടവരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച പത്തുലക്ഷംരൂപ ഇതിനകം നൽകിയിട്ടുണ്ട്. 191 പേരുണ്ടായിരുന്ന വിമാനത്തിലെ പൈലറ്റടക്കം 21 പേരാണ് അപകടത്തിൽ മരിച്ചത്. 93 പേർക്ക് സാരമായ പരിക്കേറ്റു. 72 പേർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു





