Palakkad

കെഎസ്‌ആർടിസി ബസിടിച്ച് യുവാക്കൾ മരിച്ച സംഭവം;ബസ് ഡ്രൈവർ മനപൂർവമുണ്ടാക്കിയ അപകടമെന്ന് മൊഴി

Please complete the required fields.




പാലക്കാട് : കുഴല്‍മന്ദത്ത് കെ എസ് ആര്‍ ടി സി ബസിടിച്ച് രണ്ടു യുവാക്കള്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ബസ് ഡ്രൈവര്‍ മന; പൂര്‍വം അപകടമുണ്ടാക്കുകയായിരുന്നെന്ന് ബസിലുണ്ടായിരുന്ന സാക്ഷി പറഞ്ഞു. ഇടതു വശത്ത് മതിയായ സ്ഥലമുണ്ടായിട്ടും കെ എസ് ആർ ടി സി ഡ്രൈവര്‍ ബൈക്ക് യാത്രക്കാരെ അപകടപ്പെടുത്താന്‍ ബസ് ലോറിയോട് ചേര്‍ത്തെടുത്തു. യാത്രക്കാരന്‍റെ നിര്‍ണായക മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്

കഴിഞ്ഞ ഏഴാം തിയതി കുഴല്‍മന്ദത്തിനടുത്ത് വെള്ളപ്പാറയില്‍ കെ എസ് ആർ ടി സി ബസിടിച്ച് കാവശേരി സ്വദേശി ആദര്‍ശ് മോഹനനും കാസർ‍ഗോഡ് സ്വദേശി സാബിത്തും മരിച്ച സംഭവത്തില്‍ ബസിലുണ്ടായിരുന്നു യാത്രക്കാരന്‍റെ വെളിപ്പെടുത്തല്‍ കേള്‍ക്കുക.

“കെഎസ്ആര്‍ടി ഡ്രൈവര്‍ മന: പൂര്‍വ്വം അപകടമുണ്ടാക്കി. ബസ് അമിത വേഗതയിലായിരുന്നു. ബൈക്ക് യാത്രക്കാരെ മറികടക്കാനുള്ള തത്രപ്പാടായിരുന്നു ബസ് ഡ്രൈവര്‍ക്ക്. ബൈക്കിനെ മറികടക്കാന്‍ ഇടതുവശത്ത് സ്ഥലമുണ്ടായിട്ടും മന:പൂര്‍വ്വം ലോറിയോട് ചേര്‍ത്ത് ബസ്സടുപ്പിച്ചു.അങ്ങനെയാണ് അപകടമുണ്ടായത്.യാത്രയ്ക്കിടെ ബൈക്ക് യാത്രികര്‍ മുന്നില്‍ വേഗത്തില്‍ പോയി . ദേഷ്യം പിടിച്ച ബസ് ഡ്രൈവര്‍ അപകടമുണ്ടാക്കുകയായിരുന്നു. റോഡില്‍ പല രീതിയില്‍ പോകുന്നവരുണ്ടാവും. പക്ഷെ ഇങ്ങനെ പ്രതികാരം ചെയ്യാന്‍ തുടങ്ങിയാൽ എങ്ങനെയാണ്? ബസ് ഡ്രൈവര്‍ മന:പൂര്‍വ്വമുണ്ടാക്കിയ അപകടം ആയിരുന്നു അത്. സ്വന്തം മകന്‍ വികൃതി കാണിച്ചാല്‍ ആരും കൊല്ലാറില്ലല്ലോ ?മരണം ഒഴിവാക്കാമായിരുന്നു. പോറ്റിവളര്‍ത്തിയ മാതാപിതാക്കളുടെ വിഷമം കാണണ്ടേ? “

പാലക്കാടുനിന്നും തുണിയെടുത്തത് വടക്കഞ്ചേരിയിലേക്ക് കെഎസ്ആര്‍ടിസിബസില്‍ വരികയായിരുന്നു വസ്ത്ര വ്യാപാരി. ബസ് അമിത വേഗതയിലായിരുന്നു. പലതവണ ബ്രേക്കിട്ടപ്പോള്‍ തുണിക്കെട്ട് താഴെവീണു. വിവരം തിരക്കാന്‍ എഴുന്നേറ്റപ്പോഴാണ് ബസ് ബൈക്ക് യാത്രക്കാരെ പിന്തുടരുന്നത് കണ്ടത്. പിന്നീടുണ്ടായത് ആണ് ഇദ്ദേഹം അന്വേഷണ സംഘത്തോട് വിശദമായി മൊഴ്യായി നൽകിയത്.

അടുത്ത ദിവസം കോയമ്പത്തൂര്‍ പോയി. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വെറും അപകടമല്ല നടന്നതെന്ന് സ്റ്റേഷനിലെത്തി മൊഴി നല്‍കുകയായിരുന്നു. 

വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവറ്‍ ഔസേപ്പിനെ സര്‍വ്വീസില്‍ നിന്ന് സസ്പന്‍റ് ചെയ്തിരുന്നു. നടന്നത് കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന കുടുംബങ്ങളുടെ പരാതിയില്‍ ഡി സി ആര്‍ ബി സിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടരുന്നതിനിടെയാണ് നിര്‍ണായക മൊഴി പുറത്തുവരുന്നത്. കൂടുതല്‍ യാത്രക്കാരെ കണ്ടെത്തി മൊഴിയെടുക്കാനുള്ള നീക്കം അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്

കെഎസ്ആ‍ർടിസി ബസിടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ യുവജന കമ്മീഷൻ തെളിവെടുപ്പ് നടത്തി. അപകടത്തിൽ മരിച്ച ആദർശിന്റെ വീട്ടിലെത്തി കുടുംബാഗംങ്ങളുടെ മൊഴിയെടുത്തു. ഡ്രൈവർക്ക് വീഴ്ച്ച പറ്റിയതായാണ് ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ പ്രാഥമികമായി മനസിലാക്കുന്നതെന്ന് കമ്മീഷൻ അംഗം അഡ്വ. ടി മഹേഷ് പറഞ്ഞു.

കുഴൽമന്ദം വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ, സ്വമേധയാ കേസെടുത്തതിന് പിന്നാലെയാണ് യുവജന കമ്മീഷൻ തെളിവെടുപ്പിനെത്തിയത്. കമ്മീഷൻ അംഗം അഡ്വ. ടി മഹേഷ്  മരിച്ച കാവശ്ശേരി സ്വദേശി ആദർശിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ ഡ്രൈവറുടെ ഭാഗത്തെ വീഴ്ച പരിശോധിക്കാൻ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയതായും ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഡ്രൈവർക്ക് വീഴ്ച പറ്റിയെന്നാണ് പ്രഥമികമായി മനസിലാക്കുന്നതെന്നും ടി മഹേഷ് പറഞ്ഞു.

തുടക്കത്തിൽ കേസന്വേഷണത്തിൽ വീഴ്ചയുണ്ടായി. എന്നാലിപ്പോൾ നീതി ലഭിക്കും എന്ന പ്രതീക്ഷയുണ്ടെന്നും മരിച്ച ആദർശിന്റെ അച്ഛൻ പറഞ്ഞു. അതേസമയം അപകടം നേരിൽ കണ്ട കൂടുതൽ ദൃക്സാക്ഷികളുടെ മൊഴിയെടുക്കാനള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഫെബ്രുവരി ഏഴിനാണ് യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കെഎസ്ആർടിസി ബസിടിച്ച് അപകടമുണ്ടായത്. പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവ്വീസ് നടത്തിയ കെഎസ്ആർടിസി ബസ് തട്ടിയാണ് പാലക്കാട് കാവശ്ശേരി സ്വദേശി ആദർശ് , കാഞ്ഞങ്ങാട് മാവുങ്കാൽ ഉദയൻ കുന്ന് സ്വദേശി സബിത്ത് എന്നിവർ മരിച്ചത്.

ലോറിയാണ് അപകടമുണ്ടാക്കിയതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ഒരു കാറിന്റെ ഡാഷ് ബോർഡിലെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ്  കെഎസ്ആർടിസി ബസിന്റെ പങ്ക് വ്യക്തമായത്. റോഡിന്റെ ഇടത് ഭാഗത്ത് ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ടും ബസ് വലത്തോട്ട് വെട്ടിച്ച് എടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടത്തിൽ ദുരൂഹത ആരോപിച്ച് ഇരു കുടുംബങ്ങളും രംഗത്തെത്തിയിരുന്നു.

കുഴൽമന്ദം പൊലീസ് അറസ്റ്റ് ചെയ്ത കെ എസ് ആർ ടി സി ഡ്രൈവർ സി എൽ ഔസേപ്പിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. 304 എ വകുപ്പ് മാത്രമാണ്  ചുമത്തിയിരിക്കുന്നത്. 

സംഭവത്തിൽ അന്വേഷണ സംഘത്തിന് വീഴ്ച്ചയുണ്ടായെന്നാരോപിച്ച് സിപിഐ കുഴൽമന്ദം മണ്ഡലം കമ്മറ്റി, പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. കേസിൽ ദുര്‍ബല വകുപ്പുകൾ ചുമത്തിയത് പ്രതികളെ രക്ഷപെടാൻ സഹായിക്കാനാണെന്നാണ് സിപിഐയുടെ ആരോപണം. ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സിപിഐ വ്യക്തമാക്കിയിരുന്നു. 

Related Articles

Leave a Reply

Back to top button