
കക്കാടംപൊയിൽ; കോഴിക്കോട്ട് – മലപ്പുറം ജില്ലകളുടെ അതിർത്തിയായ വാളന്തോട് വീട്ടുമുറ്റത്ത് പുലി എത്തിയ ഒറ്റത്തെങ്ങുങ്കൽ മാത്യുവിന്റെ വീട്ടിൽ നിലമ്പൂർ ഫോറസ്റ്റ് ഡിവിഷനിൽ നിന്നുള്ള വനപാലകർ എത്തി വിവരങ്ങൾ ശേഖരിച്ചു. ശനിയാഴ്ച പുലർച്ചെയാണ് വീട്ടിലെ രണ്ടു നായ്ക്കളെ ഓടിച്ച് പുലി വീട്ടുമുറ്റത്ത് എത്തിയത്. പുലിയുടെ ആക്രമണത്തിൽ ഒരു നായ്ക്കു പരുക്കേൽക്കുകയും ചെയ്തു. വീട്ടിലെ സിസിടിവിയിൽ ആകമണ ദൃശ്യങ്ങൾ പതിഞഞ്ഞിരുന്നു. കുറാൻ പുഴയുടെ തീർത്തുള്ള ഈ പ്രദേശത്ത് നേരത്തേയും പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. സമീപത്തെ ഒരു വീട്ടിലെ നായയെ പുലി ആക്രമിച്ചു കൊന്നിരുന്നു.
നിലമ്പൂർ നോർത്ത് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ദണ്ഡപാണി, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ മുഹമ്മദ് അഷ്റഫ്, മനോജ് കുമാർ, കെ. ജോൺസൻ, യു.നിഷ, സിവിൽ പൊലീസ് ഓഫിസർ കെ.സംഗീത് ചാലിയാർ പഞ്ചായത്ത് അംഗം ഗ്രീഷ്മ ബിജു എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് വനപാലകർ അറിയിച്ചു.





