Kerala

വനമേഖലയിൽ വിറക് ശേഖരിക്കാൻ പോയി കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

Please complete the required fields.




ചിറ്റാർ: വനമേഖലയിൽ വിറക് ശേഖരിക്കാൻ പോയി കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ചിറ്റാർ കട്ടച്ചിറ വനമേഖലയിൽ വിറക് ശേഖരിക്കാൻ പോയ കട്ടച്ചിറ തോട്ടുപുറം വീട്ടിൽ കുട്ടിയമ്മയുടെ (84) മൃതദേഹമാണ് കണ്ടെത്തിയത്.

കട്ടച്ചിറയ്ക്കും കൊടുമുടിക്കും ഇടയിൽ കൊടും വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സെപ്തംബർ രണ്ടിനാണ് കുട്ടിയമ്മയെ കാണാതായത്. കാണാതായി പത്ത് ദിവസത്തിനു ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. കുട്ടിയമ്മയ്ക്കായുള്ള തെരച്ചിലിൽ പുരോ​ഗതിയില്ലെന്നുകാണിച്ച് സിപിഐ എം ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

കാണാതായി കുറച്ചു ​ദിവസം കഴിഞ്ഞപ്പോൾ തന്നെ വനപാലകരും പൊലീസും തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. ശാസ്ത്രീയമായ സംവിധാനങ്ങൾ തെരച്ചിലിന് ഉപയോ​ഗിക്കുന്നില്ലെന്നാണ് നാട്ടുകാർ പറഞ്ഞത്. സെപ്തംബർ രണ്ടിന് രാവിലെ 10നാണ് വിറക് ശേഖരിക്കാനായി കുട്ടിയമ്മ വനത്തിലേക്ക്‌ പോയത്‌.

മിക്ക ദിവസങ്ങളിലും വിറക് ശേഖരിക്കാൻ കുട്ടിയമ്മ കട്ടച്ചിറ വനമേഖലയിൽ പോകാറുണ്ട്. രാവിലെ പോയാൽ ഒരു മണിയോടെ തിരിച്ചെത്താറുണ്ട്. എന്നാൽ അന്ന് മടങ്ങിയെത്തിയില്ല. വനത്തിനുള്ളിലേക്ക് ഇവർ കയറിപ്പോയ സ്ഥലത്തിനടുത്തുള്ള ആളൊഴിഞ്ഞ വീടിന്റെ സമീപത്തായി കുട്ടിയമ്മയുടെ തോർത്തും കവറും ഒരു കുപ്പി വെള്ളവും കണ്ടെത്തിയിരുന്നു. കുറച്ചു വിറകും സമീപത്തായി കണ്ടെത്തിയിരുന്നു. നാലുവശവും വനത്താൽ ചുറ്റപ്പെട്ട ചിറ്റാർ പഞ്ചായത്തിലെ പ്രദേശമാണ് കട്ടചിറ. മകൻ മുരളിയോടൊപ്പമാണ് കുട്ടിയമ്മ താമസിച്ചിരുന്നത്.

Related Articles

Back to top button