
പാലക്കാട് സഞ്ജിത്ത് വധക്കേസ് അന്വേഷണം അവസാനഘട്ടത്തിലെന്ന് സംസ്ഥാന സർക്കാർ. ഫെബ്രുവരി പത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു. ആകെ പതിനെട്ട് പ്രതികളാണ് ഉള്ളതെന്നും കേസിൽ ഒരാൾ കൂടി അറസ്റ്റിലാകാനുണ്ടെന്നും സർക്കാർ വ്യക്തമാക്കി. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം.
കേസിൽ ഉൾപ്പെട്ട പ്രതികളെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് നേരത്തെ ബിജെപി രംഗത്തെത്തിയിരുന്നു. നവംബർ 15നാണ് സഞ്ജിത്തിനെ പട്ടാപ്പകൽ നടുറോഡിൽ വെച്ച് വെട്ടി കൊലപ്പെടുത്തിയത്. പ്രതികളെ പിടികൂടാൻ പൊലീസ് ജാഗ്രത കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അതേസമയം രാഷ്ട്രീയ വൈരാഗ്യമാണ് സഞ്ജിത്തിനെ കൊലപ്പെടുത്താനുള്ള കാരണമായി പിടിയിലായവര്‍ മൊഴി നല്‍കിയിരുന്നു. അവരുടെ സംഘടനയിലെ മറ്റൊരു പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിൻ്റെ വൈരാഗ്യവും കാരണമായതെന്നാണ് പ്രതികള്‍ പറയുന്നതെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു. ദീര്‍ഘനാളത്തെ ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്നാണ് വിവരം.





