കണ്ണൂർ തില്ലങ്കേരിയിൽ വീടിന്റെ അടുക്കളയിലെ കഞ്ഞിക്കലത്തിൽ മൂർഖൻ പാമ്പ്, വനപാലകർ എത്തി പിടികൂടി

കണ്ണൂർ: അടുക്കളയിൽനിന്ന് പൂച്ചയുടെ അസാധാരണമായ കരച്ചിൽ കേട്ട് വാതിൽ തുറന്ന വീട്ടുകാർ ഞെട്ടി. ലൈറ്റിട്ടപ്പോൾ കണ്ടത് വലിയൊരു മൂർഖൻ പത്തി വിടർത്തി നിൽക്കുന്നു.
വീട്ടുകാരെ കണ്ട് നിമിഷങ്ങൾക്കകം മൂർഖൻ കഞ്ഞിക്കലത്തിലേക്ക് ചാടി. ഇരിട്ടിക്ക് അടുത്ത് തില്ലങ്കേരി പഞ്ചായത്തിലെ പത്താം വാർഡിലെ മുനീർ ഫൈസിയുടെ ഷാമില മൻസിൽ വീട്ടിൽ രാത്രി 12.30ഓടെയാണ് സംഭവം.
വീട്ടുകാരുടെ ബഹളം കേട്ട് അയൽവാസികൾ ഓടിക്കൂടി. സമീപത്തുനിന്ന് കിട്ടിയ വലിയൊരു പലകയിട്ട് കഞ്ഞിക്കലത്തിനു മുകളിൽ അടപ്പിട്ടപോലെ വെച്ചു. ഇരിട്ടി താൽക്കാലിക സെക്ഷനിലെ വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടിനെ വിവരമറിയിച്ചു.
ഒരുമണിയോടെ ഇയാളെത്തി പാമ്പിനെ പിടികൂടി കൊട്ടിയൂർ വനത്തിൽ തുറന്നുവിട്ടു. പൂച്ചയെ പിടിക്കാനാണ് മൂർഖൻ അകത്തുകയറിയതെന്ന് ഫൈസൽ പറഞ്ഞു. അടുക്കള വാതിലിന്റെ ഗ്രിൽസിനടയിലൂടെയാണ് പാമ്പ് കയറിയത്.
ഗ്രിൽസിനടിയിലെ വലിയ ഗ്യാപാണ് പാമ്പിന് സൗകര്യമായത്. ആദ്യം പൂച്ചക്കുഞ്ഞിനെ മൂർഖൻ കൊന്നു. തള്ളപ്പൂച്ചയുടെ അടുത്തേക്ക് മൂർഖൻ എത്തിയതോടെയാണ് അടുക്കളയിൽനിന്ന് പൂച്ചയുടെ അസാധാരണ കരച്ചിലുണ്ടായതെന്നും ഫൈസൽ പറഞ്ഞു.





