കുഞ്ഞിന് നൽകാനിരുന്ന അമൃതം പൊടി തുറന്നപ്പോൾ കണ്ടത് ചത്ത പല്ലിയെ, ആരോഗ്യ മന്ത്രിക്കും അധികൃതർക്കും പരാതി നൽകി

തിരുവനന്തപുരം: അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത അമൃതം പൊടി പാക്കറ്റിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. തിരുവനന്തപുരം വെള്ളനാട് ചാങ്ങ സ്വദേശി വൈഷ്ണവിയാണ് ഒരു വയസ്സുള്ള കുഞ്ഞിന് നൽകാനായി വാങ്ങിയ അമൃതം പൊടിയിൽ പല്ലിയെ കണ്ടതായി പരാതിപ്പെട്ടത്.
കാട്ടാക്കട ആമച്ചലിലെ പ്രകൃതി ന്യൂട്രിമിക് എന്ന സ്ഥാപനം നിർമ്മിച്ചതാണ് ഈ പൊടി. ഓഗസ്റ്റ് 19-നാണ് ചാങ്ങ ഏഴാം നമ്പർ അങ്കണവാടിയിൽ നിന്ന് പാക്കറ്റ് വാങ്ങിയത്. പാക്കറ്റിലെ പൊടി പാത്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് ചത്ത പല്ലിയെ ശ്രദ്ധയിൽപ്പെട്ടത്. ഈ ഗുരുതര വീഴ്ചയിൽ ആരോഗ്യ മന്ത്രിക്കും ബന്ധപ്പെട്ട വകുപ്പ് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.
മന്ത്രിയുടെ ഓഫീസിൽ നിന്ന് അടിയന്തര നടപടി സ്വീകരിക്കുമെന്ന മറുപടി ലഭിച്ചതായും, സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന പരിശോധനയും തുടർനടടികളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും വൈഷ്ണവി വ്യക്തമാക്കി.





