India

സാരിയുടുത്ത് ട്രാൻസ്ജെൻഡറായി എത്തി യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

Please complete the required fields.




മുംബൈ: ട്രാന്‍സ്ജെന്‍ഡറാണെന്ന വ്യാജേന വീട്ടില്‍ കടന്നുകയറി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മുംബൈ പൊവയ് മേഖലയില്‍ നടന്ന സംഭവത്തില്‍ അനില്‍ ശേഷ്‌റാവു ഷിന്‍ഡെ (28) ആണ് പിടിയിലായത്. പൊലീസിന്റെ പ്രാഥമിക വിവരമനുസരിച്ച് ദോഷം മാറ്റാനും കുട്ടിയുണ്ടാകാന്‍ പ്രത്യേക പൂജ നടത്താമെന്നും പറഞ്ഞാണ് പ്രതി വീട്ടില്‍ പ്രവേശിച്ചത്.

ഭര്‍ത്താവും പ്രായമായ ഒരു ബന്ധുവിനുമൊപ്പം താമസിക്കുന്ന യുവതിയുടെ വീട്ടില്‍ ഭര്‍ത്താവ് ജോലിക്ക് പോയ സമയത്താണ് സംഭവം. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായെങ്കിലും കുട്ടികളില്ലാത്തതാണ് പ്രതി മുതലെടുത്തത്. വീടിനകത്ത് കയറിയ ശേഷം കിടപ്പുമുറിയിലേക്ക് പോയ പ്രതി യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

തുടര്‍ന്ന് 2,000 രൂപയുമായി പ്രതി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് പൊവയ് പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. സാരി ധരിച്ച് ഓട്ടോറിക്ഷയില്‍ താനെയിലെ ഖാരേഗാവിലെ ഒരു ചേരിയിലേക്ക് പോകുന്ന പ്രതിയെ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞു.

സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ കണ്ടെത്തിയതിനെ തുടര്‍ന്ന് അന്ന് രാത്രി തന്നെ കല്‍വയില്‍ നിന്ന് അനിലിനെ പൊലീസ് പിടികൂടി.ട്രാന്‍സ്ജെന്‍ഡറാണെന്ന് നടിക്കുന്നതിന് പുറമെ യാചകനെന്ന വ്യാജേനയും പ്രതി വേഷം മാറി നടന്നിരുന്നതായി പൊലീസ് പറയുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണ്.ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അപരിചിതരെ വീടുകളില്‍ പ്രവേശിപ്പിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button