മദ്യലഹരിയിൽ അമിതവേഗതയിൽ ഓടിച്ച ഥാർ ഇടിച്ച് താമരശ്ശേരിയിൽ രണ്ട് കാറുകൾ തകർന്നു; യുവാവ് കസ്റ്റഡിയിൽ

താമരശ്ശേരി: മദ്യലഹരിയിൽ യുവാവ് അമിതവേഗതയിൽ ഓടിച്ച ഥാർ ഇടിച്ച് രണ്ടു കാറുകൾ തകർന്നു. താമരശ്ശേരി മുക്കം റോഡിൽ താമരശ്ശേരി പഴശ്ശിരാജ സ്കൂളിന് മുൻവശത്ത് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം ഉണ്ടായത്.
പോലീസിന്റെ പ്രാഥമിക വിവരമനുസരിച്ച് താമരശ്ശേരി ഭാഗത്തു നിന്നും അമിതവേഗതയിൽ എത്തിയ ഥാറാണ് അപകടമുണ്ടാക്കിയത്. ഥാറിനു മുന്നിൽ സഞ്ചരിച്ചിരുന്ന കാറിലേക്ക് ആദ്യം ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ചതിനെ തുടർന്ന് ആ കാറും തകർന്നു. അപകടത്തിൽ മൂന്ന് വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഥാറിലെ ഡ്രൈവർ കൊടുവള്ളി പുത്തൂർ വെണ്ണക്കാട് സ്വദേശി ഷാഹിദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.വാഹനം പരിശോധിച്ചപ്പോൾ വാഹനത്തിൽനിന്നും ബിയർ കാനുകൾ കണ്ടെടുത്തതായും പോലീസ് പറയുന്നു. മദ്യപിച്ച് വാഹനമോടിച്ചതിനും അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനും ഷാഹിദിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു.പകൽ സമയത്ത് സ്കൂളിന് മുൻവശത്ത് ഉണ്ടായ അപകടം നാട്ടുകാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. അപകടസമയത്ത് കാൽനടയാത്രക്കാർക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.





