നഴ്സിങ് വിദ്യാർത്ഥിയുടെ ആത്മഹത്യ; ആരോപണവിധേയരായ അധ്യാപകരെ സസ്പെൻഡ് ചെയ്യുമെന്ന് ഉറപ്പ് നൽകി കോളേജ് അധികൃതർ

കൊല്ലം: ഓച്ചിറ പരബ്രഹ്മ നഴ്സിങ് കോളേജ് വിദ്യാർത്ഥി അഹമ്മദ് നജാദിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളേജിൽ നടത്തിവന്ന സമരം എസ്.എഫ്.ഐ അവസാനിപ്പിച്ചു. സംഭവത്തിൽ ആരോപണവിധേയരായ നാല് അധ്യാപകരെ സസ്പെൻഡ് ചെയ്യാമെന്ന് കോളേജ് അധികൃതർ ഉറപ്പുനൽകിയ പശ്ചാത്തലത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്ന് എസ്.എഫ്.ഐ ഭാരവാഹികൾ അറിയിച്ചു. കൂടാതെ, സംഭവത്തെക്കുറിച്ച് പഠിക്കാൻ പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിക്കാമെന്നും കോളേജ് മാനേജ്മെന്റ് ഉറപ്പുനൽകിയതായി സംഘടന വ്യക്തമാക്കി.
കരുനാഗപ്പള്ളി ആലുംകടവ് സ്വദേശിയായ അഹമ്മദ് നജാദിനെ വെള്ളിയാഴ്ച പുലർച്ചെയാണ് വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സ്വകാര്യ നഴ്സിങ് കോളേജിലെ രണ്ടാം വർഷ ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥിയാണ് മരിച്ച അഹമ്മദ് നജാദ്. കോളേജിലെ അധ്യാപകരിൽ നിന്നുണ്ടായ കടുത്ത മാനസിക പീഡനം മൂലമാണ് നജാദ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളും സഹവിദ്യാർത്ഥികളും ആരോപിക്കുന്നത്. കോളേജിൽ അധ്യാപകരുടെ മാനസിക പീഡനം പതിവായിരുന്നുവെന്നും വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.
കഴിഞ്ഞ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് അധ്യാപകർ നജാദിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും തുടർന്നുള്ള പരീക്ഷകൾ എഴുതാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഇതിൽ കടുത്ത മനംനൊന്താണ് നജാദ് ജീവനൊടുക്കുന്നതിലേക്ക് എത്തിയതെന്നാണ് കുടുംബത്തിന്റെ നിലപാട്.





