വസ്ത്രം തയ്പ്പിക്കാനെത്തിയ പതിനഞ്ചുകാരിയെ കടയ്ക്കുള്ളിലിട്ട് പീഡിപ്പിച്ചു; തയ്യൽക്കാരനും കൂട്ടാളിയും അറസ്റ്റിൽ

ജാൻസത്ത്: ഉത്തര്‍പ്രദേശിലെ ജാൻസത്തിൽ വസ്ത്രം തയ്പ്പിക്കാനെത്തിയ പതിനഞ്ചുകാരിയെ കടയ്ക്കുള്ളിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ തയ്യൽക്കാരനും കൂട്ടാളിയും അറസ്റ്റിൽ. കട നടത്തുന്ന ഫിറോസ് എന്ന വ്യക്തിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റം ചെയ്യുന്നതിനിടെ കട പുറത്തുനിന്ന് അടച്ച് കാവൽ നിന്നതിനാണ് കൂട്ടാളിയെ പിടികൂടിയത്.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പൊലീസ് പറയുന്നതനുസരിച്ച്, സംഭവത്തെക്കുറിച്ച് ജാൻസി പൊലീസിന് വിവരം ലഭിച്ചയുടനെ സംഘം സ്ഥലത്തെത്തി. അപ്പോഴും കട പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പൂട്ട് തകർത്ത് അകത്ത് കയറിയാണ് പൊലീസ് കുട്ടിയെ പുറത്തെത്തിച്ചത്. തുടർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തതായി ജാൻസി സിഐ റിഷിക സിങ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യപരിശോധനയും നടത്തി. കടയിൽ നിന്ന് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനുള്ള നടപടികളും പൊലീസ് സ്വീകരിച്ചുവരികയാണ്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തരം സ്ഥാപനങ്ങളിൽ ശക്തമായ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.





