Thiruvananthapuram

രണ്ടുദിവസമായി സ്കൂളിൽ കണ്ടില്ല, അധ്യാപകർ വീട്ടിലെത്തിയപ്പോൾ കണ്ടത് മുറിയിൽ പൂട്ടിയിട്ട നിലയിൽ; ഏഴ് വയസുകാരിയെ മർദ്ദിച്ച അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ

Please complete the required fields.




തിരുവനന്തപുരം: ഏഴുവയസുകാരിയെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ അച്ഛനെയും രണ്ടാനമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. ചാക്ക വയ്യാമൂലയിൽ വാടകയ്ക്ക് താമസിക്കുന്ന ബാലരാമപുരം സ്വദേശി ഓട്ടോ ഡ്രൈവർ സുധീർ (46), രണ്ടാമത്തെ ഭാര്യ വെള്ളറട സ്വദേശി ലിൻഡമോൾ (34) എന്നിവരെയാണ് വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തത്.

രണ്ട് ദിവസമായി കുട്ടി സ്കൂളിൽ എത്താത്തതിനെ തുടർന്ന് അധ്യാപകർ ചാക്ക കാരാളിയിലെ വീട്ടിലെത്തി അന്വേഷണം നടത്തുകയായിരുന്നു. അപ്പോഴാണ് ഏഴുവയസുകാരിയെ മുറിയിൽ പൂട്ടിയിട്ടിരിക്കുന്നത് കണ്ടത്. വിവരം ഉടൻ ചൈൽഡ് ലൈൻ അധികൃതരെ അറിയിച്ചു.

പിന്നീട് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ സ്ഥലത്തെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. വിവരം വലിയതുറ എസ്.എച്ച്.ഒ. അശോകകുമാറിനെയും അറിയിച്ചു. കുട്ടിയുടെ ശരീരത്തിൽ രണ്ടാനമ്മ നുള്ളിയതിന്റെയും അടിച്ചതിന്റെയും വ്യക്തമായ പാടുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

കുട്ടിയെ ഉപദ്രവിച്ചതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇരുവർക്കെതിരെയും വലിയതുറ പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐ. ദിനേശ്, എസ്.എസ്.ഐ. ഇസ്മായിൽ, ഷീജ, രെജി എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

Related Articles

Back to top button