
കോഴിക്കോട്: പന്തീരാങ്കാവ് പോലീസ് സ്റ്റേഷന് സമീപം സർവീസ് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ചു. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ഫൂട്ട് ഓവർ ബ്രിഡ്ജിനോട് ചേർന്നാണ് സംഭവം ഉണ്ടായത്.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.പന്തീരാങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. വാഹനത്തിൽ ഡ്രൈവർ ഷറഫുദ്ദീൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സഞ്ചരിക്കുന്നതിനിടെ കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട ഷറഫുദ്ദീൻ ഉടൻ തന്നെ വാഹനം സൈഡിലേക്ക് ഒതുക്കി പുറത്തേക്കിറങ്ങി പരിശോധിച്ചു.നിമിഷങ്ങൾക്കുള്ളിൽ കാറിന്റെ എൻജിൻ ഭാഗത്ത് നിന്ന് തീ ആളിപ്പടരുകയായിരുന്നു. പരിസരത്തുണ്ടായിരുന്ന നാട്ടുകാർ ഓടിയെത്തി വെള്ളവും മറ്റ് സാധനങ്ങളും ഉപയോഗിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തീ വലുതാവുന്നത് കണ്ട് ഉടൻതന്നെ മീഞ്ചന്ത ഫയർ യൂണിറ്റിനെ വിവരമറിയിച്ചു.
വിവരമറിഞ്ഞ് രണ്ട് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. അപ്പോഴേക്കും കാർ പൂർണമായും കത്തി നശിച്ചിരുന്നു.പുക കണ്ട ഉടൻ തന്നെ ഡ്രൈവർ ജാഗ്രതയോടെ പുറത്തിറങ്ങിയതിനാലാണ് വലിയൊരു അപകടം ഒഴിവായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പന്തീരാങ്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡിൽ ഉണ്ടായ തീപിടുത്തം നാട്ടുകാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ മൂലം തീ സമീപത്തെ മറ്റ് വാഹനങ്ങളിലേക്കോ കെട്ടിടങ്ങളിലേക്കോ പടരാതെ തടയാൻ സാധിച്ചു.





