ഇടുക്കി ജില്ലയിൽ കനത്ത കാലവർഷക്കെടുതി; വിവിധ മേഖലകളിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും, രാത്രിയാത്ര നിരോധിച്ചു

ഇടുക്കി : ജില്ലയിൽ കാലവർഷക്കെടുതി രൂക്ഷമായി. രാത്രിയിലെ കനത്ത മഴയിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും റിപ്പോർട്ട് ചെയ്തതോടെ നിരവധി റോഡുകളിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കട്ടപ്പന-കുമളി സംസ്ഥാനപാതയിലും വണ്ണപ്പുറം-ചേലച്ചുവട് പാതയിലും മണ്ണിടിച്ചിലിനെ തുടർന്നാണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടത്.
ഇതിനുപുറമേ കട്ടപ്പന-ചെറുതോണി റൂട്ടിൽ കാൽവരി മൗണ്ടിന് സമീപവും മണ്ണിടിഞ്ഞിട്ടുണ്ട്. കീരിത്തോട് സ്കൂൾ ജംഗ്ഷന് സമീപം വൻമരം റോഡിലേക്ക് വീണും ഗതാഗതം തടസ്സപ്പെട്ടു. തങ്കമണിയിൽ വീടുകളിൽ വെള്ളം കയറുകയും തൊമ്മൻകുത്ത്, തട്ടേക്കണ്ണി മേഖലകളിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.സുരക്ഷ മുൻനിർത്തി കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ അടിമാലി വരെയുള്ള ഭാഗത്ത് രാത്രിയാത്ര നിരോധിച്ചിരിക്കുകയാണ്. കൂടാതെ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അടിയന്തര യോഗം ചേരും. രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്.
ജില്ലാ കളക്ടർമാരും ആഭ്യന്തര- റവന്യൂ മന്ത്രിമാരും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും ചീഫ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കും. ജില്ലകളിലെ മഴക്കെടുതി, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം, മുൻകരുതൽ നടപടികൾ, രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം എന്നിവ യോഗം പ്രധാനമായും വിലയിരുത്തും. മഴക്കെടുതി നേരിടാൻ ആവശ്യമായ കൂടുതൽ നിർദ്ദേശങ്ങൾ യോഗത്തിൽ മുഖ്യമന്ത്രി നൽകും.





