India

ഭാര്യ ട്രാൻസ്ജെൻഡറെന്ന് യുവാവിന്റെ പരാതി

Please complete the required fields.




വിവാഹം കഴിഞ്ഞ് 25 ദിവസത്തിന് ശേഷം ഭാര്യ ട്രാൻസ്ജെൻഡറാണെന്ന് മനസ്സിലാക്കിയ യുവാവ് പൊലീസിൽ പരാതി നൽകി. ഈ വിവരം മനപ്പൂർവ്വം മറച്ചുവെച്ച് വിവാഹം നടത്തിയെന്നാരോപിച്ച് വധുവിന്റെ വീട്ടുകാർക്കെതിരെയാണ് മധ്യപ്രദേശിലെ ഷാജാപൂരിൽ നിന്നുള്ള 32-കാരൻ പരാതി നൽകിയിരിക്കുന്നത്.

സംഭവത്തിൽ ജൂലൈ 25-ന് പൊലീസ് അഞ്ചുപേർക്കെതിരെ കേസെടുത്തെങ്കിലും, യുവാവിന്റെ ആരോപണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പച്ചക്കറി വ്യാപാരിയായ യുവാവും രാജ്ഗഡ് ജില്ലയിലെ പച്ചോർ സ്വദേശിനിയും തമ്മിലുള്ള വിവാഹാലോചന നടത്തിയത് ഒരയൽക്കാരൻ വഴിയാണ്.

അടുത്ത വർഷം വിവാഹം നടത്താനായിരുന്നു യുവാവിന്റെ കുടുംബം ആഗ്രഹിച്ചിരുന്നതെങ്കിലും, പെൺവീട്ടുകാർ തീയതി നേരത്തെയാക്കാൻ നിർബന്ധിക്കുകയായിരുന്നു. തുടർന്ന് ജൂൺ 29-ന് ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹം നടന്നു. വിവാഹത്തിനായി ഏകദേശം 5 ലക്ഷം രൂപ ചെലവഴിച്ചെന്നും 1 ലക്ഷം രൂപ പണമായി കൈമാറിയെന്നും യുവാവിന്റെ കുടുംബം ആരോപിക്കുന്നു.

വിവാഹരാത്രിയിൽ ആർത്തവമാണെന്നും പിറ്റേന്ന് വയറുവേദനയാണെന്നും പറഞ്ഞ് പെൺകുട്ടി മാറിനിന്നതായി പരാതിയിൽ പറയുന്നു. തുടർന്ന് ജൂലൈ 2-ന് സ്വന്തം വീട്ടിലേക്ക് പോയ പെൺകുട്ടി ജൂലൈ 23-നാണ് തിരികെ എത്തിയത്. എന്നാൽ തിരിച്ചെത്തിയ ശേഷം, പെൺകുട്ടി ഷേവ് ചെയ്യുന്നത് യുവാവിന്റെ നാത്തൂൻ കണ്ടതോടെയാണ് കുടുംബത്തിന് സംശയം ബലപ്പെട്ടത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി ട്രാൻസ്ജെൻഡറാണെന്നും ഈ വിവരം മറച്ചുവെച്ചാണ് വിവാഹം കഴിച്ചതെന്നും കുടുംബം ആരോപിക്കുന്നത്. ജൂലൈ 24-ന് വീട്ടുകാർ പെൺകുട്ടിയോട് കാര്യങ്ങൾ ചോദിക്കുകയും, പെൺവീട്ടുകാരെ വിവരമറിയിച്ച് അവളെ തിരികെ കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഷാജാപൂരിലെത്തിയ പെൺവീട്ടുകാർ യുവാവിന്റെ കുടുംബാംഗങ്ങളെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു.

എങ്കിലും, മെഡിക്കൽ പരിശോധനയ്ക്ക് ശേഷം മാത്രമേ യുവാവിന്റെ ആരോപണത്തിൽ കഴമ്പുണ്ടോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂവെന്ന് കോട്‌വാലി പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് സന്തോഷ് ബാഗേല വ്യക്തമാക്കി. ആരോപണം സത്യമാണെന്ന് തെളിഞ്ഞാൽ പ്രതികൾക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button